മൂവാറ്റുപുഴ: ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ ലിസ്റ്റിൽ അനർഹമായി കടന്നുകൂടിയ റേഷൻ കാർഡുകൾ പിടിച്ചെടുക്കുന്ന നടപടി ഭക്ഷ്യവിതരണ വകുപ്പ് ഊർജിതമാക്കി. മൂവാറ്റുപുഴ താലൂക്ക് സെപ്ലെ ഓഫിസിനുകീഴിൽ വെള്ളിയാഴ്ച വൈകീട്ടുവരെ 237 പേരുടെ റേഷൻ കാർഡാണ് ഉദ്യോഗസ്ഥരുടെ സ്ക്വാഡ് പിടിച്ചെടുത്തത്. ഇതിനിടെ, അനർഹമായി മുൻഗണന ലിസ്റ്റിൽ കടന്നുകൂടിയ 15 സർക്കാർ ജീവനക്കാർ റേഷൻ കാർഡ് തിരിച്ചുനൽകി. എന്നാൽ, ഇനിയും മുൻഗണന ലിസ്റ്റിൽ കടന്നുകൂടിയവരുടെ കാർഡുകൾ തിരിച്ചേൽപിക്കാൻ ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. സർക്കാർ നിർദേശം പാലിച്ച് കുറച്ചുപേർ സ്വമേധയാ കാർഡുകൾ തിരിച്ചേൽപിച്ചെങ്കിലും ഭൂരിപക്ഷം വരുന്ന അനർഹ കാർഡുകളും തിരിച്ചുപിടിക്കാൻ ശക്‌തമായ നടപടികൾ ആവശ്യമാണ്. ഇതിനുള്ള നീക്കത്തിലാണ് സിവിൽ സപ്ലൈസ്. ബി.പി.എൽ കാർഡുകൾ കൈവശമിരിക്കുന്ന പലരുടെയും സാമ്പത്തികശേഷി അമ്പരപ്പിക്കുന്നതാണെന്ന് ഭക്ഷ്യവിതരണ വകുപ്പ് ജീവനക്കാർ പറയുന്നു. ഏക്കറുകണക്കിന് ഭൂമിയും വാഹനവും ബഹുനില വീടും ഉള്ളവർപോലും മുൻഗണനലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. താലൂക്കിൽ ആകെ 83,229 റേഷൻ കാർഡുകൾ അനുവദിച്ചപ്പോൾ 22,460 എണ്ണമാണ് അന്ത്യോദയ (ബി.പി.എൽ) വിഭാഗത്തിലുള്ളത്. അന്നപൂർണ യോജന വിഭാഗത്തിൽ 4082പേരും സംസ്‌ഥാന മുൻഗണന വിഭാഗത്തിൽ 30,720 പേരും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, 25,967 കാർഡുകൾ സബ്‌സിഡിക്ക് പുറത്ത് നോൺ പ്രയോറിറ്റി വിഭാഗത്തിലുണ്ട്. അർഹരായ നിരവധി കുടുംബങ്ങൾ മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പായിപ്ര പഞ്ചായത്ത് ഒന്നാം വാർഡിൽ വാടകക്ക് താമസിക്കുന്ന ഇടശ്ശേരിക്കുടിയിൽ ബുഷ്റയുടെ റേഷൻ കാർഡ് മുൻഗണന ലിസ്റ്റിൽ ഇല്ല. അർഹതയുണ്ടായിട്ടും മുൻഗണന ലിസ്റ്റിൽ ഇല്ലാതെവന്നതോടെ ഇവർ കലക്ടർക്കും താലൂക്ക് സെപ്ലെ ഓഫിസർക്കുമുൾെപ്പടെ പരാതി നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.