കൊച്ചി: കണ്ടെയ്‌നർ വഹിക്കുന്ന 180 ലോറികൾ പാർക്ക് ചെയ്യാനുള്ള സൗകര്യം വല്ലാർപാടത്ത് ഓണത്തിനുമുമ്പ് പൂർണതോതിൽ സജ്ജമാകും. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിന് എതിർവശത്ത് കായലിനോട് ചേർന്നാണ് പാർക്കിങ് യാർഡ് ഒരുക്കിയിരിക്കുന്നത്. ഭാരത് പെട്രോളിയം കോർപറേഷെൻറ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. ഇവിടെ ബി.പി.സി.എൽ നിർമിച്ച ഇന്ധനപമ്പ് ഉടൻ കമീഷൻ ചെയ്യും. ശൗചാലയ സമുച്ചയത്തിെൻറ നിർമാണവും പൂർത്തിയായി. ഇന്നലെ പാർക്കിങ് യാർഡ് സന്ദർശിച്ച കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി. അവശേഷിക്കുന്ന ജോലികൾ ഉടൻ പൂർത്തിയാക്കാൻ നിർദേശം നൽകി. ഇരുപതടി കണ്ടെയ്‌നർ വഹിക്കുന്ന 100 ലോറികളും 40 അടി കണ്ടെയ്‌നർ വഹിക്കുന്ന 80 ലോറികളും പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് യാർഡിലുണ്ടാവുക. നിർമാണം പൂർത്തിയായ ഭാഗത്ത് 75 ലോറികൾക്ക് ഇപ്പോൾത്തന്നെ പാർക്കിങ് നൽകുന്നുണ്ട്. കണ്ടെയ്‌നർ ടെർമിനലിന് തൊട്ടുചേർന്നുള്ള യാർഡിൽ ഇന്ധനപമ്പ്, ശൗചാലയ സമുച്ചയം എന്നിവ കൂടി ഉള്ളതിനാൽ കണ്ടെയ്‌നർ ട്രെയ്‌ലറുകളിലെ ജീവനക്കാർക്ക് ഈ സൗകര്യം ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. കളമശ്ശേരി മുതൽ വല്ലാർപാടംവരെ കണ്ടെയ്‌നർ റോഡിൽ ട്രെയ്‌ലറുകളുടെ അനധികൃത പാർക്കിങ് മൂലമുണ്ടായ അപകടങ്ങളിൽ നിരവധി പേർ മരിച്ചതിനെ തുടർന്ന് ഹൈകോടതി ഇടപെട്ട് നടപടി സ്വീകരിക്കാൻ ജില്ല ഭരണകൂടത്തോട് നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് റോഡിൽ പാർക്കിങ് നിരോധിച്ച് കലക്ടർ ഉത്തരവിട്ടു. പാർക്കിങ് യാർഡ് പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്ന സാഹചര്യത്തിൽ ഉത്തരവ് കർശനമായി നടപ്പാക്കും. കണ്ടെയ്‌നർ ലോറികൾക്ക് മാത്രമല്ല എല്ലാത്തരം വാഹനങ്ങൾക്കും ഉത്തരവ് ബാധകമാക്കിയിട്ടുണ്ട്. കണ്ടെയ്‌നർ റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കും കലക്ടർ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.