കാക്കനാട്: പെൺകുട്ടിയുമായി റൂട്ട് മാറ്റി സർവിസ് നടത്തിയ ബസ് ജീവനക്കാരെ ബന്ധുക്കൾ ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. റൂട്ട് തെറ്റിച്ച് സര്‍വിസ് നടത്തിയ സ്വകാര്യ ബസ് ജീവനക്കാര്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ഭീതിയിലാക്കിയതിനെ തുടർന്നാണ് സംഭവങ്ങൾ. ബസിലെ ഏകയാത്രക്കാരിയായ വിദ്യാര്‍ഥിനിയെ എൻ.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ ഇറക്കാതെ പടമുകള്‍ സിവില്‍ ലൈന്‍ റോഡ് വഴി കാക്കനാേട്ടക്ക് തിരിച്ചുവിട്ടതാണ് വിദ്യാര്‍ഥിനിയെ ഭീതിയിലാക്കിയത്. വെള്ളിയാഴ്ച വൈകീട്ട് 6.20 ഓടെയാണ് സംഭവം. കാക്കനാട് എത്തിയ വിദ്യാര്‍ഥിനി വീട്ടിലേക്ക് ഫോണ്‍ ചെയ്ത് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി ബസ് തടഞ്ഞത് പ്രശ്‌നം രൂക്ഷമാക്കി. വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ജീവനക്കാരെ മര്‍ദിച്ചെന്ന് ആരോപിച്ച് ശനിയാഴ്ച രാവിലെ പത്ത് വരെ കാക്കനാട്- എറണാകുളം റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസ് ജീവനക്കാരില്‍ ഒരുവിഭാഗം പണിമുടക്കി പ്രതിഷേധിച്ചു. എന്നാല്‍, വിദ്യാര്‍ഥിനിയുമായി റൂട്ട് തെറ്റിച്ച് സര്‍വിസ് നടത്തിയ ബസ് ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് തൃക്കാക്കര പൊലീസ് നിലപാട് സ്വീകരിച്ചതോടെ പണിമുടക്ക് പിന്‍വലിക്കാന്‍ ബസ് ജീവനക്കാരുടെ സംഘടന നിര്‍ബന്ധിതരായി. പെണ്‍കുട്ടിയെ ഭീതിയിലാക്കിയ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. നിയമം ലംഘിച്ച് സര്‍വിസ് നടത്തിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിച്ച് പൊലീസ് കേസൊഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.