സ്കൂള്‍ ബസ് സ്മാര്‍ട്ടാക്കി ‘ഗാര്‍ഡിയന്‍’ സാങ്കേതികവിദ്യ

െകാച്ചി: രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികളുടെ ബസ് യാത്രയുടെ വിവരങ്ങള്‍ കൃത്യമായി തങ്ങളുടെ മൊബൈല്‍ ഫോണിലൂടെ അറിയാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി രാജഗിരി പബ്ളിക് സ്കൂളില്‍ പുറത്തിറക്കി. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സൈറ്റ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത ‘ഗാര്‍ഡിയന്‍’ എന്ന സോഫ്ട്വെയര്‍ സംവിധാനമാണ് സ്കൂള്‍ ബസുകളെ സ്മാര്‍ട്ടാക്കുന്നത്. വിദ്യാര്‍ഥികളുടെ സ്മാര്‍ട്ട് ഐഡന്‍റിറ്റികാര്‍ഡിന്‍െറയും ബസിനുള്ളിലെ റേഡിയോ ഫ്രീക്വന്‍സി സെന്‍സറിന്‍െറയും സഹായത്തോടെ വിദ്യാര്‍ഥി ബസില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സമയം, സ്ഥലം എന്നിവ രക്ഷകര്‍ത്താവിനും അധ്യാപകര്‍ക്കും ലഭ്യമാകും. ഓരോ രക്ഷകര്‍ത്താവിനും പ്രത്യേകം അക്കൗണ്ടും ഉണ്ടായിരിക്കും. ആപ്ളിക്കേഷന്‍ മൊബൈലിലേക്ക് ഡൗണ്‍ ലോഡു ചെയ്തുകഴിഞ്ഞാല്‍ തങ്ങളുടെ കുട്ടിയെപ്പറ്റിയുള്ള വിവരങ്ങള്‍, ബസ് എത്തിയ സ്ഥലം എന്നിവ രക്ഷകര്‍ത്താകള്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കും. അവധിയാണെങ്കിലോ സ്കൂളില്‍ പോകാന്‍ കഴിഞ്ഞില്ളെങ്കിലോ അധ്യാപകര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനുള്ള സൗകര്യവും ‘ഗാര്‍ഡിയന്‍’ ഒരുക്കുന്നു. വിദ്യാര്‍ഥിക്ക് സാധാരണ ബസില്‍ കയറുന്ന സ്ഥലത്തിന് മാറ്റം വരുത്തണമെങ്കിലും ഈ സംവിധാനം സഹായിക്കും. ബസ് കിട്ടിയില്ളെങ്കിലും സ്കൂളില്‍ എത്തിയില്ളെങ്കിലും രക്ഷകര്‍ത്താക്കളും അധ്യാപകരും അപ്പോള്‍ തന്നെ വിവരം അറിയുന്നത് കൊണ്ട് ആശങ്കകളില്ലാത്ത സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുമെന്ന് ട്രാന്‍സൈറ്റ് സിസ്റ്റംസിന്‍െറ മേധാവികളായ ഫിറോസ് റഹ്മാനും ജിസ് ജോര്‍ജും പറഞ്ഞു. വിദ്യാര്‍ഥികളുടെ പ്രോഗ്രസ് കാര്‍ഡും സ്കൂള്‍ ഡയറി സംവിധാനവും ഉടന്‍ തന്നെ ഈ സിസ്റ്റത്തിലേക്ക് ഒരുമിപ്പിക്കുമെന്നും ഇവര്‍ അറിയിച്ചു. സ്കൂള്‍ ഗേറ്റുകളിലും ക്ളാസ് മുറികളും ലൈബ്രറികളുമൊക്കെ ഈ സംവിധാനം പ്രയോജനപ്പെടുത്തി സ്കൂളിന് മുഴുവന്‍ ‘സ്മാര്‍ട്ട് ഗാര്‍ഡിയന്‍’ സിസ്റ്റത്തിനുള്ളില്‍ കൊണ്ടുവരുമെന്ന് ഡയറക്ടര്‍ ഫാദര്‍ വര്‍ഗീസ് കാച്ചപള്ളി അറിയിച്ചു. എസ്.എം.എസ് സംവിധാനം മാത്രമുള്ള സ്കൂള്‍ ബസ് സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും മൊബൈല്‍ ട്രാഫിക് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പുതിയ സംവിധാനം വഴി പരിഹരിക്കപ്പെടും. രാജഗിരി പബ്ളിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കാച്ചപള്ളി, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാദര്‍ സാജന്‍ കൊല്ലശ്ശേരി, സ്കൂള്‍ പ്രിന്‍സിപ്പല്‍ സൂസന്‍ വര്‍ഗീസ് ചെറിയാന്‍ തുടങ്ങിയവരും അധ്യാപകരും രക്ഷകര്‍ത്താക്കളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.