ചെങ്ങല്‍ത്തോട്ടില്‍ ചത്ത ജീവികളെ തള്ളിയ നിലയില്‍

ചെങ്ങമനാട്: ദേശീയപാതയില്‍ ദേശം പറമ്പയം പാലത്തിനോട് ചേര്‍ന്ന ചെങ്ങല്‍ത്തോട്ടില്‍ പോത്തുകളടക്കം ചത്ത ജീവികളെ തള്ളിയ നിലയില്‍. ജീവികളുടെ തലയും, ഉടലും ചീഞ്ഞളിഞ്ഞ് പരിസരമാകെ ദുര്‍ഗന്ധം അസഹ്യമായിരിക്കുകയാണ്്. ടാങ്കര്‍ ലോറികളില്‍ നിന്നുള്ള ടണ്‍ കണക്കിന് കക്കൂസ് മാലിന്യവും തോട്ടില്‍ തള്ളിയിട്ടുണ്ട്. മഴ ശക്തി പ്രാപിച്ചതോടെ ദുര്‍ഗന്ധം മൂലം വഴി യാത്രക്കാരും, സമീപവാസികളും ദുരിതത്തിലായിരിക്കുകയാണ്. തമിഴ് നാട്ടില്‍നിന്ന് ലോറികളില്‍ കൊണ്ടുവരുമ്പോള്‍ കുടുക്ക് വീണും, റോഡില്‍ വീണും ചാകുന്ന പോത്തുകളെയാകാം തോട്ടില്‍ തള്ളുന്നതെന്നാണ് നിഗമനം. കശാപ്പ് ശാലകളില്‍ രോഗം പിടിപെട്ട് ചാകുന്ന മൃഗങ്ങളെയും ഇത്തരത്തിലാണ് ഉപേക്ഷിക്കുന്നതെന്നും സൂചനയുണ്ട്. കക്കൂസ് മാലിന്യവും, മാംസാവശിഷ്ടങ്ങളും, പ്ളാസ്റ്റിക് ചാക്കില്‍ തള്ളിയവയും കൂടിക്കലര്‍ന്ന നിലയിലാണ്. മാലിന്യത്തില്‍ മുങ്ങിയ ചീഞ്ഞളിഞ്ഞ പോത്തുകളുടെ തല ഭാഗം പുറത്ത് കാണാം. മഴക്കാലം ആരംഭിച്ചതോടെ ഇത് മൂലം സാംക്രമിക രോഗങ്ങളടക്കം പടര്‍ന്ന് പിടിക്കാന്‍ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. പെരിയാറിന്‍െറ കൈവഴിയാണ് ചെങ്ങല്‍ത്തോട്. പാലത്തിന്‍െറ ഇരു വശങ്ങളില്‍നിന്നും തോട്ടില്‍ മാലിന്യം തള്ളിയിട്ടുണ്ടെങ്കിലും മൃഗങ്ങളെ മുഴുവനായി തള്ളിയിരിക്കുന്നത് പടിഞ്ഞാറ് വശത്താണ്. തോട്ടില്‍നിന്ന് ഏകദേശം ആറടിയെങ്കിലും ഉയര്‍ച്ചയില്‍ മാലിന്യം കുമിഞ്ഞ് കൂടിയിട്ടുണ്ട്. പണ്ട് രാത്രിയിലാണ് ഇവിടെ മാലിന്യം തള്ളിയിരുന്നതെങ്കില്‍ ഇപ്പോള്‍ പട്ടാപ്പകലിലും റോഡരികിലും, തോട്ടിലും തള്ളുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ചെങ്ങല്‍ത്തോട്ടിലെ വെള്ളമാണ് നീരുറവയായി പുതുവാശ്ശേരി, ദേശം, പറമ്പയം മേഖലകളില്‍ കിണറുകളിലും മറ്റ് ജലസ്രോതസ്സുകളിലുമത്തെുന്നത്. പാലത്തില്‍നിന്ന് ഏകദേശം 30 അടിയോളം താഴ്ചയിലാണ് തോട്. ചത്ത തെരുവ് നായ്ക്കള്‍, പൂച്ചകള്‍ അടക്കമുള്ള ജീവികളും മാലിന്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്്. പാലത്തിന്‍െറ ഇരു വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ളതിനാല്‍ മാലിന്യം തള്ളാന്‍ എളുപ്പമാണ്. പഞ്ചായത്തിന്‍െറയും, പൊലീസിന്‍െറയും, ആരോഗ്യ വകുപ്പിന്‍െറയും അനാസ്ഥയാണ് ദേശം പാലവും, പരിസരവും മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറാന്‍ വഴിയൊരുക്കിയിട്ടുള്ളതെന്നാണ് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ജന ജീവിതത്തെ സാരമായി ബാധിച്ചിട്ടുള്ള പ്രശ്നത്തില്‍ ഇടപെടുകയോ, നടപടിയെടുക്കുകയോ ചെയ്യാത്തതിനാല്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകരടക്കം സംസ്ഥാന മനുഷ്യാവകാശ കമീഷനെ സമീപിക്കാനുമുള്ള നീക്കത്തിലാണ്്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.