കൊച്ചി: ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം നേതാക്കളുടെ പ്രസംഗം കേള്‍പ്പിക്കാനുള്ള വഴിപാട് യോഗമായി മാറി. തങ്ങള്‍ക്ക് പറയാനുള്ളത് നേതൃത്വം കേള്‍ക്കാന്‍ തയാറില്ളെന്ന് വന്നതോടെ യുവനേതാക്കള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തത്തെി. ഇതൊന്നും വകവെക്കാതെ ഒരുമണിക്കൂറോളം നേതാക്കള്‍ പ്രസംഗിച്ച ശേഷം യോഗം അവസാനിപ്പിക്കുകയായിരുന്നു. കെ.പി.സി.സി പ്രസിഡന്‍റിന് പരാതി നല്‍കി യുവ നേതാക്കള്‍ക്ക് തൃപ്തിയടയേണ്ടിവന്നു. 2011ലെ തെരഞ്ഞെടുപ്പില്‍ 11 സീറ്റുണ്ടായിരുന്നത് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒമ്പതായി കുറഞ്ഞിരുന്നു. കൊച്ചിയില്‍ വിമതനാണ് പരാജയത്തിനിടയാക്കിയതും. തൃപ്പൂണിത്തുറയിലും പാര്‍ട്ടിക്ക് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. മൂവാറ്റുപുഴയില്‍ പ്രമുഖ നേതാവിനെ പുതുമുഖ സ്ഥാനാര്‍ഥി അട്ടിമറിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളില്‍ വിശദചര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍ എത്തിയത്. എന്നാല്‍, ഈ മാസം നാല്, അഞ്ച് തീയതികളില്‍ തിരുവനന്തപുരത്ത് കെ.പി.സി.സി ക്യാമ്പ് നടക്കുന്നുണ്ടെന്നും അതിനുശേഷമാകാം വിശദ ചര്‍ച്ചയെന്നുമായിരുന്നു ഡി.സി.സി പ്രസിഡന്‍റിന്‍െറ നിലപാട്. തൊട്ടുപിന്നാലെ ജയിച്ച എം.എല്‍.എമാരുടെയും തോറ്റ നേതാക്കളുടെയുമൊക്കെ പ്രസംഗവുമുണ്ടായി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനും പരാജയകാരണങ്ങള്‍ വിശകലനം ചെയ്യാനും മറ്റാര്‍ക്കും അവസരം നല്‍കിയുമില്ല. പരാജയത്തെക്കുറിച്ചും കാലുവാരലിനെക്കുറിച്ചുമൊക്കെ തുറന്നടിക്കാന്‍ തയാറായത്തെിയ യുവനേതാക്കള്‍ ഇതോടെ രോഷാകുലരായി. ഇതിനിടെയാണ് മണ്ഡലം, ജില്ലാതലങ്ങളില്‍ അവലോകന യോഗം നടത്തിയശേഷമുള്ള അഭിപ്രായങ്ങളാണ് ക്യാമ്പില്‍ അവതരിപ്പിക്കേണ്ടതെന്ന വിവരം കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശന്‍ വ്യക്തമാക്കിയത്. അതോടെ, തങ്ങളുടെ വിശദീകരണം കെ.പി.സി.സിയെ അറിയിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യാതെ നഷ്ടപ്പെടുത്തുന്നത് എന്നാരോപിച്ച് ഡി.സി.സി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ രംഗത്തത്തെി. എന്നിട്ടും ചര്‍ച്ച അനുവദിച്ചില്ല. രണ്ടുമണിക്ക് നിശ്ചയിച്ച യോഗം മൂന്നരയോടെയാണ് ആരംഭിച്ചത്. യോഗം ആരംഭിച്ചയുടന്‍തന്നെ, പാചകവാതക വിലവര്‍ധനക്കെതിരെ പ്രതിഷേധ പ്രകടനവും യോഗവും നടത്താനായി നാലരക്ക് പിരിയേണ്ടതുണ്ടെന്ന അറിയിപ്പുമുണ്ടായി. ചുരുക്കത്തില്‍, ഒരുമണിക്കൂര്‍ വഴിപാട് പ്രസംഗം നടത്തി അവലോകനം അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.