കൊച്ചി: നഗരത്തിലെ ഷോപ്പിങ് മാളുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഷാഡോ പൊലീസ് നടത്തിയ പരിശോധനയില്‍ വിവിധയിടങ്ങളില്‍നിന്നായി കഞ്ചാവും ഹഷീഷും മയക്കുമരുന്ന് ഗുളികകളുമായി നാല് യുവാക്കളെ പിടികൂടി. പാലാരിവട്ടത്തുനിന്ന് ഒരുകിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി ജിന്‍ജു മാത്യു (23), മാമംഗലം സ്വദേശി ലൂയി ബെന്നറ്റ് (22) എന്നിവരാണ് പിടിയിലായത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ കഞ്ചാവ് വില്‍പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിലെ ഒരു പ്രമുഖ മാളിന് മുന്നില്‍നിന്ന് 13 പൊതി ഹഷീഷുമായി ക്യാറ്റ് എന്ന കൊച്ചി സ്വദേശി വിനു ബാലകൃഷ്ണനെയും (25) ഷാഡോ പൊലീസ് പിടികൂടി. ഫേസ് ബുക് വഴിയാണ് ഇയാള്‍ ആവശ്യക്കാരെ ബന്ധപ്പെട്ട് ഹഷീഷ് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവരുന്ന ഹഷീഷ് ഒരുപൊതിക്ക് 3000 രൂപവരെ ഈടാക്കിയാണ് കൊച്ചിയില്‍ വില്‍പന നടത്തിയിരുന്നത്. എറണാകുളം സൗത് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് നൈട്രോസെപാം മയക്കുമരുന്ന് ഗുളികകളുമായി ആലുവ നീറിക്കോട് സ്വദേശി പീറ്ററാണ് (22) പിടിയിലായത്. സെന്‍ട്രല്‍ പൊലീസും ഷാഡോ പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണയുടെ നിര്‍ദേശപ്രകാരം സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ കെ.ജി. ബാബുകുമാര്‍, എസ്.ഐ നിത്യാനന്ദ പൈ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.