തൃക്കാക്കരയില്‍നിന്ന് ചക്കരപ്പറമ്പിലേക്ക് നാലുവരിപ്പാത

കൊച്ചി: തൃക്കാക്കരയില്‍ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍നിന്ന് ചക്കരപ്പറമ്പിലേക്ക് നാലുവരിപ്പാത യാഥാര്‍ഥ്യത്തിലേക്ക്. ചൊവ്വാഴ്ച റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ആസ്ഥാനത്ത് ചേര്‍ന്ന ആലോചനയോഗത്തില്‍ ഭൂമിയേറ്റെടുക്കല്‍ നടപടി ജില്ലാതല പര്‍ച്ചേസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് കത്തുനല്‍കാന്‍ തീരുമാനമായി. സീപോര്‍ട്ട് റോഡില്‍നിന്ന് അറക്കക്കടവ് വരെയുള്ള പ്രദേശത്താകും ആദ്യഘട്ടത്തില്‍ റോഡ് നിര്‍മാണം. കൂടുതല്‍ വീതിയില്‍ ഭൂമിയേറ്റെടുത്ത് പുനരധിവാസവും പാതക്ക് സമീപമാക്കാന്‍ ലക്ഷ്യമിടുന്ന രണ്ടാമതൊരു പദ്ധതി നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. സര്‍വേ നടപടി കലക്ടറുടെ സംഘവും സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സംഘവും ചേര്‍ന്നായിരിക്കും നടത്തുക. തൃക്കാക്കരയില്‍നിന്ന് 4.06 കി.മീ. നീളത്തിലാണ് നിര്‍ദിഷ്ടപാത. തൃക്കാക്കര, കൊച്ചി നഗരസഭകളുടെ അധീനതയിലെ പ്രദേശത്താണ് ദേശീയപാതാ നിലവാരത്തില്‍ 45 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുക. രണ്ട് വലിയ പാലങ്ങളും ഒരു ചെറിയ പാലവുമുള്‍പ്പെടെ പാതയുടെ നിര്‍മാണത്തിന് 412 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 270 കോടിയാണ് പുനരധിവാസത്തിന് വേണ്ടിവരുക. പാലമുള്‍പ്പെടെ പാതയുടെ നിര്‍മാണത്തിന് 142.82 കോടി രൂപയാണ് ചെലവാകുക. 2013ല്‍ ആര്‍.ബി.ഡി.സി.കെയുടെ നേതൃത്വത്തില്‍ ഇതിന് പഠനം നടത്തി കിറ്റ്കോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 40 ഏക്കറോളം ഭൂമിയാണ് പാത നിര്‍മാണത്തിന് വേണ്ടിവരുക. കൊച്ചി, തൃക്കാക്കര നഗരസഭാതിര്‍ത്തിക്കുള്ളിലായി 120 വീടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് ഇതിന് ഏറ്റെടുക്കേണ്ടിവരുക. ഏറ്റെടുക്കേണ്ട 40 ഏക്കറില്‍ 30 ഏക്കറോളം ഭൂമി തൃക്കാക്കര നഗരസഭാതിര്‍ത്തിക്കുള്ളിലാണ്. ഇവിടെ 50 വീടുകള്‍ മാത്രമാണ് ഏറ്റെടുക്കേണ്ടിവരുക. ബാക്കി സ്ഥലം നിലവില്‍ തരിശ് പ്രദേശമാകയാല്‍ ഭൂമിയേറ്റെടുക്കല്‍ എളുപ്പമാകുമെന്നതിനാലാണ് ആദ്യഘട്ടം തൃക്കാക്കരയില്‍നിന്ന് തുടങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്. കൊച്ചി നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ ഏറ്റെടുക്കേണ്ട 10 ഏക്കറില്‍ 70 വീടുകളാണുള്ളത്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പാതയുടെ വശങ്ങളില്‍തന്നെ പുനരധിവാസം ഉറപ്പാക്കുന്നതിന് 100 മീറ്റര്‍ വീതിയില്‍ ഭൂമിയേറ്റെടുക്കുന്ന മറ്റൊരു പദ്ധതിയും പരിഗണനയിലുണ്ട്. നഗരം കൂടുതല്‍ ഗതാഗതക്കുരുക്കിലേക്ക് പോകുന്ന അവസരത്തില്‍ ചക്കരപ്പറമ്പില്‍നിന്ന് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലേക്കുള്ള പുതിയ പാത ഈരംഗത്ത് വലിയ മാറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. ആര്‍.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബെന്നി ബഹനാന്‍ എം.എല്‍.എ, കലക്ടര്‍ എം.ജി. രാജമാണിക്യം, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, തൃക്കാക്കര നഗരസഭാധ്യക്ഷ കെ.കെ. നീനു, കൗണ്‍സിലര്‍മാരായ എം.ബി. മുരളീധരന്‍, പി.എം. നസീമ, ജെസി ജേക്കബ്, അജി ഫ്രാന്‍സിസ്, ജയിംസ്, കെ.എസ്.സി.സി എം.ഡി സന്തോഷ്കുമാര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.