ദലിതനെ അന്യായമായി കസ്റ്റഡിയിലെടുത്തതിനെതിരെ മനുഷ്യാവകാശ കമീഷനില്‍ പരാതി

ആലുവ: മുന്‍ പൊലീസുകാരന്‍െറ വ്യക്തിവൈരാഗ്യത്തിന് ദലിതനെ അകാരണമായി കസ്റ്റഡിയില്‍ വെച്ചതായി പരാതി. കോടനാട് കാനാമ്പുറത്ത് വേലായുധനാണ് കോടനാട് പൊലീസിനെതിരെ മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയത്. തന്‍െറ അയല്‍വാസിയും മുന്‍ പൊലീസുകാരനുമായ കുഞ്ഞൂഞ്ഞ് തന്നെയും കുടുംബത്തെയും നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇതിനെതിരെ കോടനാട് പൊലീസില്‍ പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്ന് കുറുപ്പംപടി മജിസ്ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിനിടെ, കുഞ്ഞൂഞ്ഞിനെ മര്‍ദിച്ചെന്ന പേരില്‍ കോടനാട് പൊലീസ് വേലായുധനെതിരെ ഒരു കേസെടുക്കുകയും കുറുപ്പംപടി കോടതിയില്‍ ചാര്‍ജ് കൊടുക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കോടതി സമന്‍സ് അയച്ചപ്പോള്‍ ജാമ്യക്കാരെ ലഭിക്കാത്തതിനാല്‍ വേലായുധന് കോടതിയില്‍ പോകാനായില്ല. ഇതേതുടര്‍ന്ന് വാറന്‍റ് പുറപ്പെടുവിച്ചെങ്കിലും ജാമ്യം എക്സിക്യൂട്ട് ചെയ്തതിനെ തുടര്‍ന്ന് വാറന്‍റ് കോടതി പിന്‍വലിച്ചതായി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതുകഴിഞ്ഞ് ഒരുമാസം പിന്നിട്ട ശേഷം പൊലീസ് തന്നെ ബലമായി പിടിച്ചുകൊണ്ടുപോയതായി വേലായുധന്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ വാങ്ങി വെക്കുകയും സ്റ്റേഷനില്‍ തടവിലാക്കുകയും ചെയ്തത്രെ. പഴയ കേസില്‍ കോടതി ജാമ്യം നല്‍കിയ കാര്യം പറഞ്ഞിട്ടും അഭിഭാഷകയെ ബന്ധപ്പെടാന്‍ പോലും അനുവദിച്ചില്ലത്രെ. കുറുപ്പംപടി കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ബെഞ്ച് ക്ളര്‍ക്കും ജാമ്യം കിട്ടിയ വിവരം സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചിട്ടും വൈകുന്നേരം പൊലീസ് ജീപ്പില്‍ കയറ്റി തൊണ്ടി മുതലെടുക്കാന്‍ കൊണ്ടുപോകുന്ന രീതിയില്‍ പലഭാഗത്തും കൊണ്ടുനടന്ന് പ്രദര്‍ശിപ്പിച്ചു. അയല്‍വാസിയായ മുന്‍ പൊലീസുകാരന്‍െറ താല്‍പര്യം സംരക്ഷിക്കാനാണ് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന വിവരം അറിഞ്ഞിട്ടും പൊലീസ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് വേലായുധന്‍ ആരോപിക്കുന്നു. അഭിഭാഷക ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ വിട്ടയക്കാമെന്ന് പറഞ്ഞെങ്കിലും രാത്രി വൈകി മാത്രമാണ് തന്നെ വിട്ടയച്ചതെന്നും പരാതിയില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.