ആലുവ: എയര്‍പോര്‍ട്ട് -സീപോര്‍ട്ട് റോഡിന്‍െറ രണ്ടാംഘട്ട നിര്‍മാണത്തിന്‍െറ ഭാഗമായി പെരിയാറിന് കുറുകെ നിര്‍മിച്ച മഹിളാലയം-തുരുത്ത് പാലത്തിന്‍െറ ഉദ്ഘാടനം ഞായറാഴ്ച നടക്കും. വൈകുന്നേരം ആറുമണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും . പെരിയാര്‍ നീന്തിക്കടന്ന അന്ധനായ നവനീതിന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത ബ്രെയ്ലി ടൈപ്പ് റൈറ്റര്‍ ഈ യോഗത്തില്‍ മുഖ്യമന്ത്രി നല്‍കും. ആലുവ തുരുത്തില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. അന്‍വര്‍ സാദത്ത് എം.എല്‍.എ, ഇന്നസെന്‍റ് എം.പി തുടങ്ങിയവര്‍ പങ്കെടുക്കും. പൊതുമരാമത്ത് വകുപ്പിന്‍െറ 400 ദിവസത്തിനുള്ളില്‍ 100 പാലങ്ങള്‍ എന്ന പ്രത്യേക പദ്ധതിയില്‍ പെടുത്തിയാണ് ഇതിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഈ പാലത്തിന് 12 സ്പാനുകളിലായി 430 മീറ്റര്‍ നീളവും ഏഴുമീറ്റര്‍ കാര്യേജും ഒരുവശത്ത് രണ്ടുമീറ്റര്‍ ഷോള്‍ഡറും മറുവശത്ത് 1.5 മീറ്റര്‍ നടപ്പാതയും 0.5 മീറ്റര്‍ ഷോള്‍ഡറും ഇരു വശങ്ങളിലെ കെര്‍ബുകളും ഉള്‍പ്പെടെ മൊത്തം 12.25 മീറ്റര്‍ വീതിയാണുള്ളത്. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ ഏകദേശം 33 കോടിയാണ് ചെലവ്. തുറന്നു കൊടുക്കുന്നതോടെ തുരുത്ത് നിവാസികളുടെയും യാത്രാക്ളേശത്തിന് ശാശ്വത പരിഹാരമാകും. കൂടാതെ, രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട തുരുത്ത് - തൂമ്പാക്കടവ് പാലത്തിന്‍െറ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. ഇവിടെ സ്ഥലം ഏറ്റെടുക്കുന്നതിന് നിലവിലെ നാല് കേസുകളില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. ഒരു കേസുകൂടി തീര്‍പ്പായാല്‍ ബാക്കി പണി തീര്‍ത്ത് നാലുമാസത്തിനുള്ളില്‍ ചൊവ്വര ഭാഗത്തെ പണി പൂര്‍ത്തിയാക്കി തുരുത്ത്-തൂമ്പാക്കടവ് പാലവും തുറന്നുകൊടുക്കും. ഈ പാലത്തിനും റോഡിനും കൂടി 17 കോടിയാണ് എസ്റ്റിമേറ്റ്. 50 കോടിയാണ് രണ്ട് പാലത്തിനും റോഡിനുമായി വരുന്ന ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.