പാതാളം പുഴയില്‍ വീണ്ടും മത്സ്യക്കുരുതി

കളമശ്ശേരി: പെരിയാറിന്‍െറ കൈവഴിയായ പാതാളം പുഴയില്‍ മത്സ്യക്കുരുതി തുടരുന്നു. ബുധനാഴ്ച രാവിലെ ആറുമുതല്‍ കറുത്ത നിറത്തിലായ പുഴയില്‍ കരിമീന്‍, കൊഞ്ച്, ചെമ്മീന്‍ തുടങ്ങി ചെറുതും വലുതുമായ ആയിരക്കണക്കിന് മത്സ്യമാണ് കുട്ടത്തോടെ ചത്തുപൊങ്ങിയത്. ഇക്കുറി എടയാര്‍ വ്യവസായമേഖലയിലെ കമ്പനികള്‍ക്ക് സമീപത്തെ പുഴയാണ് മലിനമായി മീനുകള്‍ ചത്തുപൊങ്ങിയത്. പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ ഷട്ടര്‍ ഉയര്‍ത്താത്തതിനെ തുടര്‍ന്ന് വെള്ളം ഒഴുകിപ്പോകാതിരുന്നതിനാല്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ക്ക് സമീപത്താണ് സംഭവം. 2016 പിറന്നതിനുശേഷം പെരിയാറിലെ ഈ ഭാഗത്തെ അഞ്ചാമത്തെ മലിനീകരണം മൂലമുള്ള കൂട്ട മത്സ്യക്കുരുതിയാണിത്. മലിനീകരണം ഉണ്ടാകുമ്പോള്‍ വെള്ളത്തിലെ ഓക്സിജന്‍െറ അളവ് താഴുന്നതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണം. എന്നാല്‍, ഓക്സിജന്‍ താഴുന്നത് വ്യവസായ മലിനീകരണം മൂലമെന്ന് പറയാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കാകുന്നുമില്ല. പെരിയാറിലെ വെള്ളത്തിന്‍െറ ഓക്സിജന്‍െറ അളവ് പല സമയത്തും പല രീതിയിലാണ് രേഖപ്പെടുത്തുന്നതെന്നാണ് മലിനീകരണ ബോര്‍ഡ് വ്യക്തമാക്കുന്നത്. വെള്ളത്തില്‍ മലിനീകരണം നടക്കുമ്പോഴാണ് ഓക്സിജന്‍ താഴുന്നതും മീനുകള്‍ ചത്തുപൊങ്ങുന്നതെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.