ഡെപ്യൂട്ടി മേയര്‍ പദവി: ചരടുവലി മുറുകുന്നു

കൊച്ചി: ടി.ജെ. വിനോദ് ഡി.സി.സി പ്രസിഡന്‍റായി ചുമതലയേറ്റതോടെ കൊച്ചി നഗരസഭയില്‍ ഡെപ്യൂട്ടി മേയര്‍ പദവിക്ക് ചരടുവലികള്‍ മുറുകി. ഐ വിഭാഗത്തില്‍നിന്ന് കെ.ആര്‍. പ്രേംകുമാറിന്‍െറയും എയില്‍നിന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി. സാബുവിന്‍െറയും പേരുകളാണ് പരിഗണിക്കപ്പെടുന്നത്. ഇതോടൊപ്പം സൗമിനി ജയിനെ മേയര്‍ സ്ഥാനത്തുനിന്ന് മാറ്റാനും നീക്കം ശക്തമാണ്. ഡെപ്യൂട്ടി മേയര്‍ പദവി രാജിവെക്കണോ വേണ്ടയോ എന്ന് പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ടി.ജെ. വിനോദ് പറഞ്ഞു. എന്നാല്‍, അദ്ദേഹം ഉടന്‍ രാജിവെക്കുമെന്നും കൗണ്‍സിലാറായി തുടരുമെന്നും പാര്‍ട്ടി നേതാക്കളിലൊരാള്‍ വ്യക്തമാക്കി. ജില്ലയിലെ പാര്‍ട്ടി മുനിസിപ്പല്‍ ചെയര്‍മാന്‍മാരെയും മേയറെയും നിയന്ത്രിക്കേണ്ട വ്യക്തിയാണ് ഡി.സി.സി പ്രസിഡന്‍റ്. അത്തരമൊരാള്‍ മേയറുടെ താഴെ ഇരിക്കുന്നത് ശരിയല്ളെന്നും അടുത്ത കൗണ്‍സില്‍ യോഗത്തിനു മുമ്പ് ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ പദവി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ഐ ഗ്രൂപ്പുകാര്‍ പറയുന്നു. മൂന്നാം ഊഴം കൗണ്‍സിലാറായ പ്രേംകുമാറിനെ ഡെപ്യൂട്ടി മേയറാക്കണമെന്നും ഗ്രൂപ്പിലെ ചിലര്‍ പറയുന്നു. അതേസമയം, സാബുവിന്‍െറ നീക്കം ആത്യന്തികമായി മേയറിലേക്കാണ് നീങ്ങുക. മേയറും സാബുവും എ ഗ്രൂപ്പുകാരാണെന്നതാണ് കാരണം. സാബുവിന്‍െറ നീക്കം വിജയിച്ചാല്‍ മേയര്‍ക്ക് സ്ഥാനചലനമുണ്ടാകും. ഒരുവിഭാഗം കൗണ്‍സിലര്‍മാരുടെ പിന്തുണ ഇതിനുണ്ട്. സൗമിനി ജയിനെ മേയര്‍ പദവിയില്‍നിന്ന് നീക്കണമെന്ന നിലപാടുതന്നെയാണ് മുസ്ലിംലീഗിനുമുള്ളത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടിയുടെ അനൗപചാരിക യോഗം പുതിയ സാഹചര്യം ചര്‍ച്ച ചെയ്തു. സൗമിനി ജയിനെ മാറ്റണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.