പെരുമ്പാവൂര്‍: എന്‍.എസ്.എസ് കുന്നത്തുനാട് താലൂക്ക് യൂനിയനില്‍ തമ്മിലടി രൂക്ഷമാകുന്നു. തിങ്കളാഴ്ച സെക്രട്ടറി വിളിച്ച കമ്മിറ്റി വൈകിയത് ചോദ്യംചെയ്ത വനിതാ അംഗത്തിന് മര്‍ദനമേറ്റു. മുന്‍ വാഴക്കുളം ബ്ളോക്ക് പ്രസിഡന്‍റും കിഴക്കമ്പലത്ത് ട്വന്‍റി 20 സ്ഥാനാര്‍ഥിയുമായിരുന്ന പ്രസന്ന രാധാകൃഷ്ണനാണ് മര്‍ദമേറ്റത്. ഇവര്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. യൂനിയന്‍ സെക്രട്ടറി എം.ബി. അജിത് കുമാര്‍ മര്‍ദിച്ചതായി പ്രസന്ന രാധാകൃഷ്ണന്‍ പൊലീസില്‍ പരാതിനല്‍കി. മറ്റ് മൂന്നുപേര്‍ക്കെതിരെ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവരും പരാതി നല്‍കിയിട്ടുണ്ട്. മുന്‍ ഡി.സി.സി ഭാരവാഹിയും കോണ്‍ഗ്രസ് നേതാവുമായ കമ്മിറ്റി അംഗമാണ് പ്രശ്നത്തിന് കാരണമെന്ന് ഒൗദ്യോഗികവിഭാഗം പറയുന്നു. വളയന്‍ചിറങ്ങര സ്വദേശിയായ ഇയാളെ പുറത്താക്കാന്‍ വളയന്‍ചിറങ്ങര കരയോഗം പരാതി നല്‍കിയിരുന്നു. പരാതി ചര്‍ച്ചചെയ്യാനുംകൂടിയാണ് തിങ്കളാഴ്ച കമ്മിറ്റി ചേര്‍ന്നത്. എന്നാല്‍, ഉച്ചക്ക് രണ്ടുമുതല്‍ പ്രസിഡന്‍റ് ഉള്‍പ്പെടെ കാത്തുനിന്നിട്ടും സെക്രട്ടറി കമ്മിറ്റി കൂടാന്‍ കൂട്ടാക്കിയില്ല. ഇത് പ്രസന്ന ചോദ്യം ചെയ്യുകയായിരുന്നു. ചങ്ങനാശ്ശേരിയില്‍നിന്നുള്ള നിര്‍ദേശത്തില്‍ കമ്മിറ്റികള്‍ അലങ്കോലപ്പെടുത്തി സമയാസമയങ്ങളില്‍ യോഗം ചേരുന്നില്ളെന്ന് വരുത്തിത്തീര്‍ക്കാനാണ് കോണ്‍ഗ്രസ് നേതാവ് ശ്രമിക്കുന്നതെന്ന് മറുവിഭാഗം ആരോപിക്കുന്നു. ഇതിനുമുമ്പ് കൂടിയ യോഗത്തിലും ഇയാള്‍ പ്രശ്നം ഉണ്ടാക്കിയിരുന്നത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.