വിവാദങ്ങള്‍ക്ക് വിരാമം; മണപ്പുറം പാലം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം

ആലുവ: മണപ്പുറത്തേക്കുള്ള നടപ്പാലവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നു. മാസങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന മണപ്പുറത്തെ പൊലീസ് എയ്ഡ് പോസ്റ്റ് തുറക്കാന്‍ തീരുമാനമായതോടെയാണ് വിവാദങ്ങള്‍ക്ക് അവസാനമായത്. അന്‍വര്‍ സാദത്ത് എം.എല്‍.എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, റൂറല്‍ എസ്.പി പി.എന്‍. ഉണ്ണിരാജന്‍, സി.ഐ വിശാല്‍ ജോണ്‍സണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ക്ഷേത്രോപദേശകസമിതി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് എയ്ഡ്പോസ്റ്റ് തുറക്കാന്‍ ധാരണയായത്. മണപ്പുറത്തെ ദേവസ്വം അഡ്മിനിസ്ട്രേഷന്‍ ഓഫിസ് കെട്ടിടത്തിന്‍െറ രണ്ടാം നിലയിലാണ് പത്ത് ലക്ഷത്തോളം രൂപ മുടക്കി എയ്ഡ്പോസ്റ്റിന് സൗകര്യം ഒരുക്കിയത്. മുകളില്‍ എയ്ഡ് പോസ്റ്റ് ആരംഭിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പൊലീസ് അറിയിച്ചതിനത്തെുടര്‍ന്ന് താഴെ സൗകര്യമൊരുക്കാമെന്ന് ദേവസ്വം ഉറപ്പുനല്‍കി. എയ്ഡ് പോസ്റ്റ് തുറക്കുന്നതോടെ വിവാദവും കെട്ടടങ്ങും. പാലത്തില്‍ സാമൂഹികവിരുദ്ധ ശല്യമായതിനാല്‍ മണപ്പുറത്തെ ക്ഷേത്രത്തില്‍ ആരാധനസമയം കഴിയുമ്പോള്‍ പാലം അടച്ചിടണമെന്നും പാലം ദേവസ്വത്തിന് കൈമാറണമെന്നും ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ഏറെ വിവാദമായ പശ്ചാത്തലത്തിലാണ് എം.എല്‍.എ മുന്‍കൈയെടുത്ത് ചര്‍ച്ചക്ക് വഴിയൊരുക്കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മണപ്പുറം നടപ്പാലം ഉദ്ഘാടനം ചെയ്യുന്നതിനുമുമ്പ് എയ്ഡ് പോസ്റ്റ് തുറക്കാന്‍ ശ്രമം ആരംഭിച്ചെങ്കിലും പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രിയുടെയും ദേവസ്വം പ്രസിഡന്‍റിന്‍െറയും പ്രഖ്യാപനം ഇതുവരെയ നടപ്പായിരുന്നില്ല. റൂറല്‍ ജില്ലയില്‍ പൊലീസില്‍ അംഗബലക്കുറവ് അനുഭവപ്പെടുമ്പോള്‍ എയ്ഡ് പോസ്റ്റ് നിലനിര്‍ത്താനാകുമോയെന്ന് കണ്ടറിയേണ്ട സാഹചര്യമാണ്. ആലുവ റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, സ്വകാര്യ ബസ് സ്റ്റാന്‍ഡ്, ശ്രീമൂലനഗരം കവല എന്നിവിടങ്ങളിലെ എയ്ഡ് പോസ്റ്റുകളെല്ലാം പൊലീസില്ലാത്തതിനാല്‍ പൂട്ടി. ശനിയാഴ്ച രാവിലെ ഒമ്പതിന് അന്‍വര്‍ സാദത്ത് എം.എല്‍.എ എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.