കളമശ്ശേരി: കൊച്ചി ഗവ. മെഡിക്കല്‍ കോളജില്‍ സുരക്ഷാക്രമീകരണങ്ങളുടെ കുറവുമൂലം സാമൂഹികവിരുദ്ധരുടെ വിളയാട്ടം. കോളജിന്‍െറ തകര്‍ന്ന മതിലുകള്‍ പുനര്‍നിര്‍മിക്കാത്തതും തുറസ്സായ ഗേറ്റുമെല്ലാം ഇവര്‍ക്ക് സഹായകരമാണ്. 60 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ കോളജിന്‍െറ ചുറ്റുമതില്‍ തകര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പുനര്‍നിര്‍മിച്ചിട്ടില്ല. മെഡിക്കല്‍ കോളജിന് അഞ്ച് കവാടമാണുള്ളത്. എന്നാല്‍, ഒന്നില്‍ പോലും കാവല്‍ക്കാരില്ളെന്ന് മാത്രമല്ല, പൂട്ടുമില്ല. കോളജ് വളപ്പ് കാടുവളര്‍ന്നുനില്‍ക്കുകയാണ്. നിരീക്ഷണ കാമറകള്‍ പ്രധാന ഇടങ്ങളില്‍ വേണമെന്ന പൊലീസ് നിര്‍ദേശവും പരിഗണിച്ചില്ല. പിടിച്ചുപറിക്കാര്‍ക്കും കഞ്ചാവ് മാഫിയകള്‍ക്കും പൂവാലന്മാര്‍ക്കും മെഡിക്കല്‍ കോളജില്‍ കയറിയിറങ്ങാന്‍ സഹായകരമാവുകയാണിവയൊക്കെ. ഏതാനും ദിവസം മുമ്പാണ് ആശുപത്രി ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവമുണ്ടായത്. യാദൃച്ഛികമായി സെക്യൂരിറ്റി ജീവനക്കാരന്‍ അതുവഴി വന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ആഴ്ച പാരാമെഡിക്കല്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മെഡി. കോളജ് ജീവനക്കാരനെ പൂവാലന്മാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. ഒരുമാസം മുമ്പ് മെഡിക്കല്‍ കോളജിന് സമീപത്തെ വീട്ടിലേക്ക് പഠനം കഴിഞ്ഞ് മടങ്ങിയ ഐ.ടി.ഐ വിദ്യാര്‍ഥിനിയെ അക്രമി പിന്തുടര്‍ന്ന് ഓടിച്ചെങ്കിലും പെണ്‍കുട്ടി രക്ഷപ്പെട്ടു. വര്‍ഷങ്ങളായി കഞ്ചാവ് ലോബിയുടെ ഇടപാടുകേന്ദ്രമാണ് മെഡിക്കല്‍ കോളജ് പരിസരമെന്ന് ആരോപണമുണ്ട്. കഴിഞ്ഞയാഴ്ച അത്യാഹിത വിഭാഗത്തിനുമുന്നില്‍ ബാഗുമായി നില്‍ക്കുകയായിരുന്ന യുവാവിനെ സംശയത്തിന്‍െറ പേരില്‍ ചോദ്യം ചെയ്തപ്പോള്‍ ബാഗ് നിറയെ കഞ്ചാവാണെന്ന് കണ്ടത്തെി. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്ത ഘട്ടത്തില്‍ സുരക്ഷക്ക് ഒമ്പത് പൊലീസുകാരെ ഉള്‍പ്പെടുത്തി പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചെങ്കിലും രണ്ട് പൊലീസുകാരില്‍ കൂടുതല്‍ കാണാറില്ല. നഴ്സിങ് കോളജ്, നഴ്സിങ് വിദ്യാര്‍ഥികള്‍, പാരാ മെഡിക്കല്‍, എം.ബി.ബി.എസ് ഉള്‍പ്പെടെ നൂറുകണക്കിന് വിദ്യാര്‍ഥികളുള്ള ഇവിടെ സുരക്ഷക്ക് 40 സെക്യൂരിറ്റി ജീവനക്കാരെയാണ് നിയമിച്ചിരുന്നത്. ഇതില്‍ പ്രധാന ഇടങ്ങളില്‍ നിയമിച്ച 10 പേരെ കഴിഞ്ഞ ദിവസം പിന്‍വലിച്ചു. വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്നിടത്തുവരെ ഒളിഞ്ഞുനോട്ടം നടക്കുന്നതായി പരാതിയുണ്ട്. എന്നാല്‍, അധികൃതരുടെ ഭാഗത്തുനിന്ന് മെഡിക്കല്‍ കോളജിനെ രക്ഷിക്കാന്‍ നടപടി ഉണ്ടാകുന്നില്ളെന്ന് ജീവനക്കാരും നാട്ടുകാരും പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.