കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കുന്നതിന്‍െറ ഭാഗമായി അടിയന്തരമായി 500 കോടി ഗ്രാന്‍റ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കൊച്ചിയില്‍ വിവിധ തൊഴിലാളി യൂനിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഫാക്ടിനുള്ള പുനരുദ്ധാരണ പാക്കേജ് കേന്ദ്ര സര്‍ക്കാറിന്‍െറ സജീവ പരിഗണനയിലാണ്. 991 കോടിയുടെ പുനരുദ്ധാരണ പാക്കേജാണ് കേന്ദ്രത്തിന് നല്‍കിയിരിക്കുന്നത്. ഇതിന്‍െറ ഭാഗമായി 500 കോടിയുടെ ഗ്രാന്‍റ് അടിയന്തരമായി അനുവദിക്കുന്നതും പരിഗണിക്കും. ഇതിനായി ഉദ്യോഗസ്ഥ തലത്തിലുള്ള യോഗം വീണ്ടും ചേരുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ്, സേവ് ഫാക്ട് കണ്‍വീനര്‍ കെ. ചന്ദ്രന്‍പിള്ള, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ഫാക്ട് തൊഴിലാളി സംഘടനാ നേതാക്കളായ പി.എസ്. മുരളീധരന്‍, ജോര്‍ജ് തോമസ്, പി.എം. സഹീര്‍, ആര്‍. സജികുമാര്‍, പി.കെ. സത്യന്‍, മാര്‍ഷല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.