ഫോര്‍ട്ട് കൊച്ചി ബോട്ടപകടം : ജുഡീഷ്യല്‍ അന്വേഷണം വേണം –എല്‍.ഡി.എഫ്

കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മേയര്‍, കോര്‍പറേഷന്‍ സെക്രട്ടറി, കരാറുകാരന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവ് ആവശ്യപ്പെട്ടു. ബോട്ട് ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുക, സുരക്ഷിതമായ ബദല്‍ യാത്ര സൗകര്യങ്ങള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ് കൊച്ചി നഗരസഭ ഓഫിസിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിനത്തെുടര്‍ന്നുള്ള ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃത്രിമമായി കരാര്‍ നല്‍കി ദുരന്തത്തിന് ഇടയാക്കിയ കൊച്ചി നഗരസഭയാണ് ദുരന്തത്തില്‍ ഒന്നാം പ്രതി. ഇതിന് ഇടയാക്കിയ മേയര്‍ രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. കരാറുകാര്‍ നല്‍കിയ ചെക് പോലും മടങ്ങി. അപകടം സംഭവിച്ചതിനുശേഷം കരാറിലെ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കുകയായിരുന്നു. ദുരന്തത്തിന് ഒരു മാസം മുമ്പ് കരാര്‍ നല്‍കിയതായി നഗരസഭ സെക്രട്ടറി എഴുതിയത് കൃത്രിമമായാണ്. പഴകി ജീര്‍ണിച്ച ബോട്ടിന് 2017 വരെ തുറമുഖ വകുപ്പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട ബോട്ട് ഉയര്‍ത്തിയപ്പോഴും തകര്‍ന്നുവീഴുന്ന കാഴ്ചയാണ് കാണാനായത്. ഇത് തുറമുഖ വകുപ്പിന്‍െറ വീഴ്ചയാണ്. ഈ വിഷയങ്ങളെല്ലാം ജുഡീഷ്യല്‍ അന്വേഷണത്തിന്‍െറ പരിധിയില്‍ കൊണ്ടുവരണം. വലിയൊരു ദുരന്തത്തിന് കൂട്ടുനിന്ന മേയര്‍, നഗരസഭ സെക്രട്ടറി, കരാറുകാരന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണം. പാവപ്പെട്ട കുടുംബങ്ങളിലെ 11 പേരുടെ ജീവനാണ് ദുരന്തത്തില്‍ പൊലിഞ്ഞത്. ഇവരില്‍ പലര്‍ക്കും സ്വന്തമായി വീടുപോലുമില്ല. മറച്ചുകെട്ടിയ കൂരയില്‍ കഴിയുന്നവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് വീട് നല്‍കാന്‍ അധികൃതര്‍ തയാറാകണം. അര്‍ഹര്‍ക്ക് ജോലിയും നല്‍കണം. നിലവില്‍ യാത്രാ സര്‍വിസിന് നിയോഗിച്ചിരിക്കുന്നത് കാര്‍ഗോ സര്‍വീസിന് നിര്‍മിച്ച ബോട്ടാണ്. ബോട്ട് നിര്‍മിച്ച ഡോ. പ്യാരീലാല്‍ തന്നെ ബോട്ട് യാത്രക്കായി ഉപയോഗിക്കാമെന്ന് സര്‍ട്ടിഫൈ ചെയ്തത് വിചിത്രമാണ്. ജങ്കാര്‍ സര്‍വിസ് നടത്തുന്നതിന് തടസ്സമില്ളെന്ന വാദവും അധികൃതര്‍ ഉന്നയിക്കുന്നു. എന്നാല്‍, ജങ്കാര്‍ സര്‍വിസിന് കരാറുണ്ടോ എന്നും എന്നാണ് പണമടച്ചതെന്നും വ്യക്തമാക്കാന്‍ അധികൃതര്‍ തയാറാകണം. വന്‍ദുരന്തമുണ്ടായി ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബദല്‍ യാത്ര സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. സുരക്ഷിതമായ ബദല്‍ യാത്ര സൗകര്യങ്ങളൊരുക്കാന്‍ നഗരസഭ തയാറാകണം. ഫോര്‍ട്ട് കൊച്ചിയിലെ ബോട്ട്, ജങ്കാര്‍ സര്‍വിസുകള്‍ നഗരസഭ നേരിട്ടു നടത്തണമെന്നും രാജീവ് ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു അധ്യക്ഷത വഹിച്ചു. ജനതാദള്‍ എസ് ജില്ലാ പ്രസിഡന്‍റ് സാബു ജോര്‍ജ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സി.കെ. മണിശങ്കര്‍, കൗണ്‍സിലര്‍ അഡ്വ. എം അനില്‍കുമാര്‍, എന്‍.സി.പി നേതാവ് സി.എഫ് ജോയ്, കോണ്‍ഗ്രസ് എസ് നേതാവ് വി.കെ. ബാബു, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്‍റ് എന്‍. ഹംസക്കോയ, കേരള കോണ്‍ഗ്രസ് നേതാവ് സി. ചാണ്ടി, സി.എന്‍. മോഹനന്‍, അഡ്വ. എന്‍.സി മോഹനന്‍, കെ. വിജയന്‍ പിള്ള, എം.പി. രാധാകൃഷ്ണന്‍, പി.ജെ. കുഞ്ഞുമോന്‍, കുമ്പളം രവി, കെ.ജെ. ബെയ്സില്‍, സി.ലി. ജൂഡി എന്നിവര്‍ സംസാരിച്ചു. ഫോര്‍ട്ട് കൊച്ചി കമാലക്കടവില്‍നിന്ന് രാവിലെ ഏഴിനാരംഭിച്ച മാര്‍ച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, കെ.എന്‍. ഉണ്ണികൃഷ്ണന്‍, കെ.ജെ. മാക്സി, കെ. ജെ. ആന്‍റണി, പി.എന്‍. സീനുലാല്‍, അഡ്വ. എന്‍. സതീഷ്, ബോസ്കോ വടുതല, പി.കെ. അനീഷ്, പി.വി. പാപ്പച്ചന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ഫോര്‍ട്ട് കൊച്ചി, വെളി, പനയപ്പിള്ളി, തോപ്പുംപടി, തേവര, ഷിപ്പ്യാര്‍ഡ്, പള്ളിമുക്ക്, ജോസ് ജങ്ഷന്‍ വഴി 14 കിലോമീറ്റര്‍ പിന്നിട്ടാണ് മാര്‍ച്ച് നഗരസഭ ഓഫിസിന് മുന്നില്‍ സമാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.