വിദ്യാധനം സ്കോളര്‍ഷിപ് പദ്ധതി ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കായി പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വിദ്യാധനം സ്കോളര്‍ഷിപ് പദ്ധതി ശനിയാഴ്ച രാവിലെ പത്തിന് സെന്‍റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കും. എറണാകുളം നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ആയിരം വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ് നല്‍കുന്നതെന്ന് പ്രഫ. കെ.വി. തോമസ് എം.പി അറിയിച്ചു. ഓരോ വിദ്യാര്‍ഥിയുടെയും പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2500 രൂപ വീതം നിക്ഷേപിച്ച് പാസ്ബുക്കുകള്‍ കൈമാറും. ഈ അക്കൗണ്ടില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും പണം നിക്ഷേപിക്കാം. ഭാവി വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള വിദ്യാഭ്യാസ വായ്പ എളുപ്പത്തില്‍ ലഭ്യമാക്കും. എ.ടി.എം അടക്കം മറ്റ് ബാങ്കിങ് സൗകര്യങ്ങളും ഈ പദ്ധതിയില്‍ ലഭിക്കും. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഇത്രയും വിദ്യാര്‍ഥികളെ ദേശസാത്കൃത ബാങ്കില്‍ കണ്ണികളാക്കി വിദ്യാഭ്യാസ സ്കോളര്‍ഷിപ് പദ്ധതി ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പദ്ധതി പ്രകാരം 786 വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം നല്‍കിയത്. മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്, മേയര്‍ ടോണി ചമ്മണി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ, എം.എല്‍.എമാരായ ഡൊമിനിക് പ്രസന്‍േറഷന്‍, എസ്. ശര്‍മ, ബെന്നി ബഹനാന്‍, വി.ഡി. സതീശന്‍, ഹൈബി ഈഡന്‍, ലൂഡി ലൂയിസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. ഷൈന്‍മോന്‍ എന്നിവര്‍ സംബന്ധിക്കും. ഉദ്ഘാടനദിവസം തന്നെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പാസ്ബുക്കുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 123 വിദ്യാലയങ്ങളില്‍ ‘വിദ്യാപോഷണം പോഷകസമൃദ്ധം’ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുമെന്ന് കെ.വി. തോമസ് അറിയിച്ചു. 30,000 വിദ്യാര്‍ഥികള്‍ക്ക് ഇതിന്‍െറ ആനുകൂല്യം ലഭിക്കും. കേന്ദ്ര-സംസ്ഥാന-സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.