ജില്ലാ പഞ്ചായത്ത്, കൊച്ചി നഗരസഭ: കോണ്‍ഗ്രസ് ചിത്രം തെളിഞ്ഞു

കൊച്ചി: കൊച്ചി നഗരസഭയിലേക്കും എറണാകുളം ജില്ലാ പഞ്ചായത്തിലേക്കുമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഡി.സി.സി പ്രസിഡന്‍റ് വി.ജെ. പൗലോസ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പത്ത് സിറ്റിങ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടുന്ന നഗരസഭാ പട്ടികയില്‍ മേയര്‍ സ്ഥാനാര്‍ഥിയായി പ്രചരിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍െറ മകള്‍ പത്മജ വേണുഗോപാലും കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ലാലി വിന്‍സെന്‍റും ഇടം നേടിയിട്ടില്ല. അതേസമയം, എ.ഐ.സി.സി അംഗവും അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയുമായ ദീപ്തി മേരി വര്‍ഗീസ്, നിലവിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൗമിനി ജെയിന്‍, കൗണ്‍സിലര്‍ ഗ്രേസി ജോസഫ് എന്നിവര്‍ക്ക് സീറ്റുണ്ട്. ഈ മൂന്നുപേരും മേയര്‍ പദവിയിലേക്ക് പരിഗണിക്കാന്‍ സാധ്യത ഉള്ളവരാണ്. 27 സീറ്റുള്ള ജില്ലാ പഞ്ചായത്തില്‍ 19 സീറ്റിലെയും 74 സീറ്റുള്ള നഗരസഭയില്‍ 58 സീറ്റിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി, വൈസ് പ്രസിഡന്‍റ്, മേയര്‍ ടോണി ചമ്മണി, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, ജി.സി.ഡി.എ ചെയര്‍മാന്‍ കൂടിയായ സിറ്റിങ് കൗണ്‍സിലര്‍ എന്‍. വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കുന്നില്ല. തങ്ങള്‍ മത്സരിക്കുന്നില്ളെന്ന് ഇവര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. നഗരസഭയിലെ 58 സ്ഥാനാര്‍ഥികളില്‍ 32 പേര്‍ വനിതകളാണ്. എം. പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ നിരവധി മുന്‍ കൗണ്‍സിലര്‍മാര്‍ പട്ടികയില്‍ ഇടം നേടി. യുവതീ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കിയ പട്ടികയില്‍ കുറെയൊക്കെ പുതുമുഖങ്ങളാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി കെ. ബാബു, വി.ഡി. സതീശന്‍ എം.എല്‍.എ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റെബലുകളെ പ്രതീക്ഷിക്കുന്നില്ളെന്നും തര്‍ക്കവും വിഭാഗീയതയും ഇല്ലാതെയാണ് സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയതെന്നും നേതാക്കള്‍ അവകാശപ്പെട്ടു. കെ.പി.സി.സി മാനദണ്ഡമനുസരിച്ചാണിത്. പരാതി ഉണ്ടെങ്കില്‍ പരിഹരിക്കും. തിങ്കളാഴ്ച ഉച്ചയോടെയാണ് പട്ടികക്ക് അവസാന രൂപം നല്‍കിയത്. പ്രകടന പത്രിക ഉടന്‍ പുറത്തിറക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പട്ടികയും ഉടന്‍ പൂര്‍ത്തിയാവും. യു.ഡി.എഫ് സ്ഥാനാര്‍ഥികളില്‍ 12 പേര്‍ സിറ്റിങ് കൗണ്‍സിലര്‍മാരാണ് -നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ ടോണി ചമ്മണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.