കാസര്‍കോട്: കാസര്‍കോട് തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താത്ത ജില്ലയായി. ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ നിര്‍വഹിച്ചു.38 പഞ്ചായത്തുകളിലായി 12689 ശുചിമുറികള്‍ നിര്‍മിച്ചാണ് ജില്ല സംസ്ഥാനത്തെ നാലാമത്തെ ഒ.ഡി.എഫ് (ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ) ജില്ലയായി മാറിയതെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരങ്ങളില്‍ മൂത്രപ്പുരകള്‍ ഒരുക്കുന്നതിന് പദ്ധതി തയാറാക്കിയാല്‍ എം.എല്‍.എ ഫണ്ട് അനുവദിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. നഗരത്തിലത്തെുന്ന സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇത് പരിഹരിക്കണം. ഇതിനാവശ്യമായ എം.എല്‍.എ ഫണ്ട് അനുവദിക്കാന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മയുടെ ഫലമാണിതെന്ന് കലക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ആദ്യം ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ച തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിനും 1202 ശുചിമുറികള്‍ സ്ഥാപിച്ച ബളാല്‍ ഗ്രാമപഞ്ചായത്തിനും ആദ്യ ഒ.ഡി.എഫ് ബ്ളോക് പഞ്ചായത്തായ നീലേശ്വരത്തിനുമുള്ള പുരസ്കാരങ്ങള്‍ എം.എല്‍.എ സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് എ.എ. ജലീല്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍, എ.ഡി.എം കെ. അംബുജാക്ഷന്‍, പഞ്ചായത്ത് അസി. ഡയറക്ടര്‍ പി. മുഹമ്മദ് നിസാര്‍ എന്നിവര്‍ സംസാരിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ അബ്ദുല്‍ ജലീല്‍ സ്വാഗതവും അസി. കോഓഡിനേറ്റര്‍ വി. സുകുമാരന്‍ നന്ദിയും പറഞ്ഞു. ജലനിധിയുടെ 8.19 കോടി രൂപയുടെ സാമ്പത്തിക സഹായമുപയോഗിച്ചാണ് ബളാല്‍ പഞ്ചായത്തുള്‍പ്പെടെയുള്ള 10 ഗ്രാമപഞ്ചായത്തുകള്‍ ലക്ഷ്യം കൈവരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.