കാഞ്ഞങ്ങാട്: ‘എന്‍െറ കാഞ്ഞങ്ങാടില്‍’ വിരലമര്‍ത്തിയാല്‍ നഗരത്തെക്കുറിച്ചുള്ള വിവരങ്ങളൊക്കെയും മുന്നില്‍ തെളിയും. കാഞ്ഞങ്ങാടിന്‍െറ സാമൂഹിക, സാംസ്കാരിക, ചരിത്ര പശ്ചാത്തലവും സര്‍ക്കാര്‍ ഓഫിസുകളിലും മറ്റു സ്ഥാപനങ്ങളിലും ലഭ്യമാകുന്ന സേവന വിവരങ്ങളും മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കാന്‍ ആപ്ളിക്കേഷന്‍ തയാറാക്കി. നഗരസഭ, കൃഷിഭവന്‍, സര്‍ക്കാര്‍ ആശുപത്രികള്‍, വെറ്ററിനറി ഹോസ്പിറ്റല്‍, വില്ളേജ് ഓഫിസ്, പൊലീസ് സ്റ്റേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്കു പുറമെ നഗര പരിസരത്തെ പ്രധാന ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, യോഗ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്ളിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നഗരത്തിലെ ടാക്സി ഡ്രൈവര്‍മാര്‍, ഡോക്ടര്‍മാര്‍, രക്തദാതാക്കള്‍, പ്രമുഖ വ്യക്തികള്‍, വിവിധ മേഖലകളിലെ തൊഴിലാളികള്‍ എന്നിവരുടെയും പ്രമുഖ വ്യാപാര വ്യവസായ കേന്ദ്രങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പ്രധാന സംഘടനകള്‍, ആശുപത്രികള്‍, ഓഡിറ്റോറിയങ്ങള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവയുടെയും ഫോണ്‍ നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ വിരല്‍ തൊട്ടെടുക്കാം. ഐ.ടി സ്ഥാപനമായ വണ്‍സീറോ കമ്പ്യൂട്ടേഴ്സിന്‍െറ മാനേജിങ് ഡയറക്ടര്‍ ടി.ജെ. സന്തോഷിന്‍െറ നേതൃത്വത്തില്‍ ഗ്രീനേഷ്, പി. ശ്രീനു, പി. സുരാജ്. കെ.വി. സുരേഷ്കുമാര്‍, പി.കെ. സന്തോഷ് എന്നിവരാണ് സിറ്റിഗൈഡ് എന്ന പേരില്‍ മൊബൈല്‍ ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ പ്രോഗ്രാം രൂപപ്പെടുത്തിയത്. നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍െറ നിര്‍ദേശ പ്രകാരമാണിത്. എന്‍െറ കാഞ്ഞങ്ങാട് എന്നാണ് പേരിട്ടത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് കാഞ്ഞങ്ങാട് ഹോട്ടല്‍ ബേക്കല്‍ ഇന്‍റര്‍നാഷനലില്‍ നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.