കാസര്‍കോട്: തരിശിട്ട വയല്‍ ഉഴുതുമറിച്ച് കൃഷിയിറക്കാന്‍ ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും ചേറിലിറങ്ങിയപ്പോള്‍ നാടിന് പുതിയൊരു മാതൃകയായി. ബേഡഡുക്ക പഞ്ചായത്തിലെ കോട്ടവയല്‍ പാടശേഖരത്തില്‍പ്പെട്ട തരിശുഭൂമിയാണ് നാടിന്‍െറ കൂട്ടായ്മയില്‍ വിളഭൂമിയായത്. പഞ്ചായത്തിലെ തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കുന്നതിനായുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ നാട്ടിയുത്സവം നാടിന്‍െറ കാര്‍ഷികോത്സവമായി മാറുകയായിരുന്നു. പഞ്ചായത്ത് ഭരണസമിതിയിലെ 17 അംഗങ്ങളും പ്രസിഡന്‍റ് സി. രാമചന്ദ്രന്‍െറ നേതൃത്വത്തില്‍ വയലിലിറങ്ങിയപ്പോള്‍ ബേഡകം പൊലീസ് സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐ ജയകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഭാസ്കരന്‍, രാമചന്ദ്രന്‍, പ്രകാശന്‍ എന്നിവര്‍ ഉള്‍പ്പെടെ ആറുപേര്‍ പിന്തുണയുമായത്തെി. പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് എം. അനന്തന്‍, ബേഡകം ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്‍റ് എ. ദാമോദരന്‍ മാസ്റ്റര്‍, ബ്ളോക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.കെ. ഗോപാലന്‍, പാടശേഖര സമിതി സെക്രട്ടറി ടി.പി. ഗോപാലന്‍, പഞ്ചായത്ത് സെക്രട്ടറി എം.കെ. സബിത എന്നിവരും ജീവനക്കാരും തൊഴിലുറപ്പു തൊഴിലാളികളും ഉള്‍പ്പെടെ 150 ല്‍പരം ആളുകള്‍ കോട്ടവയലില്‍ കൃഷിയിറക്കാനത്തെി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. രമണി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം. സുകുമാരന്‍ പായം, എ. മാധവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തരിശിട്ടവ ഉള്‍പ്പെടെ പഞ്ചായത്തിലെ മുഴുവന്‍ പാടശേഖരങ്ങളും അടുത്ത വര്‍ഷത്തോടെ കൃഷിയോഗ്യമാക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.