തൃക്കരിപ്പൂര്‍: പ്രാഥമിക വിദ്യാഭ്യാസത്തില്‍ കാതലായ മാറ്റം അനിവാര്യമാണെന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂര്‍ തങ്കയം നവജീവന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടില്‍ ഇത്രയേറെ കള്ളന്മാരും അക്രമികളും ഉണ്ടാകുന്നുവെങ്കില്‍ വിദ്യാഭ്യാസത്തില്‍ കാര്യമായ അപാകത ഉണ്ടെന്നാണ് മനസിലാക്കേണ്ടത്. വിദ്യാഭ്യാസം കൊണ്ട് പ്രാഥമികമായി ഉദ്ദേശിക്കുന്നത് നല്ല വ്യക്തികളെ സൃഷ്ടിക്കുകയെന്നതാണ്. കുട്ടികള്‍ക്ക് കൊടുക്കുന്ന ആഹാരം പോലും നേരായ മാര്‍ഗത്തിലൂടെ സമ്പാദിച്ചതല്ളെങ്കില്‍ അതുപോലും അവരുടെ സ്വഭാവത്തെ സ്വാധീനിക്കും. കടമ എന്നതിലുപരി കുട്ടികളെ സ്നേഹിക്കാന്‍ അധ്യാപകര്‍ തയാറാവണം. അല്ളെങ്കില്‍ സാമൂഹിക ദ്രോഹികളുടെ എണ്ണം കുറയില്ല -അദ്ദേഹം പറഞ്ഞു. നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ പ്രഭാഷണം നടത്തി. നവീകരിച്ച ലൈബ്രറി പിവി.കെ. പനയാല്‍ ഉദ്ഘാടനം ചെയ്തു. കെ.വി. വിജയന്‍ അധ്യക്ഷത വഹിച്ചു. എം.ടി. അന്നൂര്‍, എം. രവീന്ദ്രനാഥ്, കെ. ഭാസ്കരന്‍, പി.പി.കെ. പൊതുവാള്‍ എന്നിവര്‍ സംസാരിച്ചു. ഇ. രാജേന്ദ്രന്‍ സ്വാഗതവും കെ.വി. ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു. മജീഷ്യന്‍ ഷംസുദ്ദീന്‍ ചെര്‍പ്പുളശ്ശേരി തെരുവ് മായാജാലം അവതരിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്കുശേഷം നടക്കുന്ന വനിതാ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നൃത്തസന്ധ്യ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.