കാസര്‍കോട്: പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജന (ആര്‍.എസ്.ബി.വൈ)യില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ 97665 കുടുംബങ്ങളെ ഉള്‍പ്പെടുത്തും. ആര്‍.എസ്.ബി.വൈയുടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രഥമ കോര്‍ കമ്മിറ്റി യോഗം പേരുചേര്‍ക്കല്‍ നടപടികള്‍ അവലോകനം ചെയ്തു. 6604 പട്ടികവര്‍ഗ കുടുംബങ്ങളെ ഉള്‍പ്പെടുത്തും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചികിത്സക്കായി 7848 കുടുംബങ്ങള്‍ക്ക് 3.05 കോടി രൂപയാണ് പദ്ധതിയില്‍ അനുവദിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 2015 ഡിസംബര്‍ വരെ 1.84 കോടി രൂപയുടെ അപേക്ഷ ലഭിച്ചു. 5315 പേരാണ് അപേക്ഷ നല്‍കിയത്. ആരോഗ്യ വകുപ്പ്, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, ഗ്രാമപഞ്ചായത്തുകള്‍, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നത്. അംഗത്തിന് 30,000 രൂപയുടെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന്‍െറ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ചിയാക് അസി. ജില്ലാ കോഓഡിനേറ്റര്‍ സതീശന്‍ ഇരിയ നടപടികള്‍ വിശദീകരിച്ചു. അസി. ലേബര്‍ ഓഫിസര്‍ കെ ഗോപി, പട്ടികവര്‍ഗ വികസന ഓഫിസര്‍ പി. കൃഷ്ണപ്രകാശ്, ദേശീയ ആരോഗ്യ ദൗത്യം ഹെല്‍ത് ഇന്‍സ്പെക്ടര്‍ മാധവന്‍ നമ്പ്യാര്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ അബ്ദുല്‍മജീദ് ചെമ്പരിക്ക, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.സി. വിമല്‍രാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് അസി. എഡിറ്റര്‍ എം. മധുസൂദനന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ കെ. ഭരതന്‍ നായര്‍, സി.വി. ധന്യ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.