ചെറുവത്തൂര്‍: ജില്ലയുടെ തന്നെ വികസന കുതിപ്പിന് നാന്ദികുറിക്കേണ്ട ഐ.ടി പാര്‍ക്ക് ചീമേനിക്ക് നഷ്ടമാകില്ല. ഇതുസംബന്ധിച്ച് കെ. കുഞ്ഞിരാമന്‍ എം.എല്‍.എക്ക് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രേഖാമൂലമുള്ള ഉറപ്പ് നല്‍കി. ചീമേനിക്കാര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ ഐ.ടി പാര്‍ക്ക് കാസര്‍കോട് കിന്‍ഫ്ര പാര്‍ക്കിലേക്ക് മാറ്റിസ്ഥാപിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ പ്രഖ്യാപിച്ചിരുന്നു. കാസര്‍കോട് കിന്‍ഫ്ര പാര്‍ക്കിലേക്ക് ചീമേനിയിലെ പാര്‍ക്ക് മാറ്റിസ്ഥാപിക്കാനായിരുന്നു നീക്കം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ചീമേനിയിലും ജില്ലയില്‍ അകമാനവും ഉയര്‍ന്നുവന്നത്. മന്ത്രിമാരെ ബഹിഷ്കരിക്കല്‍ അടക്കമുള്ള പരിപാടികള്‍ക്ക് നാട്ടുകാര്‍ പരിപാടിയിട്ടു. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും സമരരംഗത്തേക്ക് വന്നതോടെ പ്രക്ഷോഭം ശക്തമായി. ഇതിനെ തുടര്‍ന്നാണ് ഐ.ടി പാര്‍ക്ക് ചീമേനിക്ക് തന്നെ വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചീമേനിയില്‍ ഐ.ടി പാര്‍ക്ക് എത്തുന്നുമെന്ന് ഉറപ്പായതോടെ ഇവിടത്തുകാര്‍ സന്തോഷത്തിലാണ്. ഐ.ടി പാര്‍ക്കിനായുള്ള 50000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്‍െറ നിര്‍മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി എം.എല്‍.എക്ക് ഉറപ്പു നല്‍കി. 10000 പേര്‍ക്ക് നേരിട്ടും ഒരു ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുന്ന പാര്‍ക്കായി ഇതിനെ മാറ്റും. പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ വിട്ടുകൊടുത്ത ഭൂമിയിലാണ് ഐ.ടി പാര്‍ക്ക് യാഥാര്‍ഥ്യമാവുക. 2011ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് ഇവിടെ തറക്കല്ലിട്ടത്. എന്നാല്‍, തുടര്‍ നടപടികള്‍ പിന്നീട് ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.