ചളിയങ്കോട് പാലം ഗതാഗതത്തിനൊരുങ്ങി

കാസര്‍കോട്: കെ.എസ്.ടി.പി നവീകരണ പ്രവൃത്തി നടക്കുന്ന കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ ചളിയങ്കോട് പാലം ഗതാഗതയോഗ്യമായി. പാതയുടെ ഒന്നാംഘട്ടം മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യുന്നതോടെ പാലവും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ഇതോടെ തീരദേശ പാതയില്‍ അനുഭവപ്പെടുന്ന യാത്രാദുരിതത്തിന് ഒരുപരിധിവരെ അറുതിയാകും. കോട്ടരുവം കുന്നിനെ മേല്‍പറമ്പ് ചളിയങ്കോടുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 152 മീറ്റര്‍ നീളമുണ്ട്. ആറ് തൂണുകളും ഏഴ് സ്പാനുകളുമായി നിര്‍മാണം പൂര്‍ത്തിയാക്കിയ ചളിയങ്കോട് പാലം ചന്ദ്രഗിരിപ്പാലം കഴിഞ്ഞാല്‍ ഈ റൂട്ടിലെ ഏറ്റവും വലുപ്പമേറിയതാണ്. രണ്ടരികുകളിലുമായി 52 പൈലുകളാണ് ഇതിന്് വേണ്ടിവന്നത്. പാതയിലെ വലിയ കയറ്റവും ഇറക്കവും ഒഴിവാക്കാന്‍ നിര്‍മിച്ച പാലത്തില്‍ വെളിച്ചത്തിന് സൗരോര്‍ജ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിന്‍െറ ട്രയല്‍ കഴിഞ്ഞ ദിവസം നടത്തി. പാതയിലെ ട്രാഫിക് സിഗ്നലുകളും സൗരോര്‍ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക. കാസര്‍കോട് ചന്ദ്രഗിരി ജങ്ഷന്‍ മുതല്‍ ബേക്കല്‍ പള്ളിക്കര വരെ 13 കിലോമീറ്റര്‍ റോഡാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് ഉദ്ഘാടന തീയതി നിശ്ചയിക്കാനുള്ള ശ്രമമാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്. ചിത്താരിയിലെ പുതിയ പാലത്തിന്‍െറ നിര്‍മാണവും ചെമ്മനാട് കോട്ടരുവത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുന്ന ഭാഗത്ത് ഗ്യാബിയോണ്‍ ഭിത്തി നിര്‍മാണവും അന്തിമഘട്ടത്തിലാണ്. കാസര്‍കോട് പുലിക്കുന്നിന്‍െറ ഭാഗത്തും കോണ്‍ക്രീറ്റ് ഭിത്തി നിര്‍മാണം നടത്തും. മൂന്നുമീറ്റര്‍ മുതല്‍ ഏഴുമീറ്റര്‍വരെ ഉയരത്തിലാണ് ഭിത്തി നിര്‍മിക്കുന്നത്. കാഞ്ഞങ്ങാട് നഗരം ഉള്‍പ്പെടുന്ന പാതയുടെ രണ്ടാംഘട്ടത്തിന്‍െറ നിര്‍മാണം ജൂണോടെ പൂര്‍ത്തീകരിക്കാനാവുമെന്നാണ് കെ.എസ്.ടി.പി എന്‍ജിനീയറിങ് വിഭാഗം പ്രതീക്ഷിക്കുന്നത്. കാഞ്ഞങ്ങാട് സൗത് ദേശീയപാത വരെ 27.75 കിലോമീറ്ററാണ് നിര്‍ദിഷ്ട പാതയുടെ നീളം. ഏഴുമീറ്റര്‍ വീതിയില്‍ നവീകരിക്കുന്ന റോഡിന്‍െറ ഇരുഭാഗത്തും ഒന്നരമീറ്റര്‍വീതം വീതിയില്‍ ചെറുവാഹനങ്ങള്‍ക്കുള്ള വഴിയും പ്രധാന ടൗണുകളില്‍ കോണ്‍ക്രീറ്റ് ഓടയും 2.5 മീറ്റര്‍ വീതിയില്‍ കൈവരിയോടെ നടപ്പാതയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജങ്ഷനുകളില്‍ മാത്രം ഡിവൈഡറുകള്‍ സ്ഥാപിക്കും. വിവിധ സ്റ്റോപ്പുകളിലായി 22 ബസ്ബേകളും നിര്‍മിക്കും. പുതിയ 50 കലുങ്കുകളും പാതയിലുണ്ടാകും. ലോകബാങ്കിന്‍െറ സാമ്പത്തികസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 133 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.