കാസര്‍കോട്: ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മാണ പദ്ധതിയില്‍ 2489 വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍, ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ചുള്ള ജില്ലാ പഞ്ചായത്തിന്‍െറ പ്രാഥമിക യോഗത്തില്‍ തീരുമാനമായി. പട്ടികജാതി 510, പട്ടികവര്‍ഗം 802, ജനറല്‍ വിഭാഗത്തിന് 1177എന്നിങ്ങനെയാണ് വീടുകള്‍ നിര്‍മിക്കുക. വികലാംഗ ക്ഷേമത്തിനായി ഉപകരണങ്ങളുടെ വിതരണവും നടത്തും. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ഗ്രാമ-ബ്ളോക് പഞ്ചായത്തുകളുടെ സംയുക്ത സഹകരണത്തോടെയായിരിക്കും ഉപകരണ വിതരണം. വികലാംഗര്‍ക്കായി സ്കോളര്‍ഷിപ് വിതരണവും നടക്കും. കര്‍ഷകര്‍ക്കായി നെല്‍കൃഷി കൂലിച്ചെലവ് സബ്സിഡി, ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി തുടങ്ങിയവ നടപ്പാക്കും. ജില്ലയില്‍ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ആരണ്യകം പദ്ധതി പ്രകാരം ചെലവ് രഹിത പ്ളാസ്റ്റിക് നിര്‍മാര്‍ജനം സാധ്യമാക്കും. സ്കൂള്‍ വിദ്യാര്‍ഥികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകളിലുള്ള പ്ളാസ്റ്റിക്കുകള്‍ കഴുകി ഉണക്കി മൂന്നുമാസത്തിലൊരിക്കല്‍ ഈ പ്ളാസ്റ്റിക്കുകള്‍ വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ എത്തിക്കും. പ്ളാസ്റ്റിക് സംഭരിക്കാന്‍ ജില്ലാപഞ്ചായത്ത് ഒരു ഏജന്‍സിയുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ ഏജന്‍സി സ്കൂളുകളിലത്തെി പ്ളാസ്റ്റിക്കുകള്‍ സ്വീകരിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്മാരായ പാദൂര്‍ കുഞ്ഞാമു ഹാജി, ഫരീദ സക്കീര്‍, അഡ്വ. എ.പി. ഉഷ, അംഗങ്ങളായ ഇ. പത്മാവതി, ഡോ. വി.പി.പി. മുസ്തഫ, അഡ്വ. കെ. ശ്രീകാന്ത്, സുഫൈജ അബൂബക്കര്‍, മുംതാസ് സമീറ, ജോസ് പതാലില്‍, എം. കേളുപ്പണിക്കര്‍, എം. നാരായണന്‍, പുഷ്പ അമേക്കള, പി.വി. പത്മജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍, ഡി.എം.ഒ ഡോ. എ.പി. ദിനേഷ്കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ നമ്പീശന്‍ വിജേശ്വരി, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. കൃഷ്ണകുമാര്‍, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ എന്‍. കൃഷ്ണപ്രകാശ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ അബ്ദുല്‍മജീദ് ചെമ്പരിക്ക എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.