മംഗളൂരു: അലോഷ്യസ് കോളജിലെ രണ്ട് പി.യു വിദ്യാര്‍ഥിനികളെ കാണാതായ സംഭവത്തില്‍ മറ്റൊരു സ്ഥാപനത്തിലെ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചതായി പരാതി. നഗരത്തില്‍ ലേഡിഹില്‍ പരിസരത്തെ ചിലമ്പി, സൂറത്കല്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന രണ്ട് വിദ്യാര്‍ഥിനികളെ ഫെബ്രുവരി രണ്ട് മുതല്‍ കാണാതായിരുന്നു. ഇരുവരെയും വ്യാഴാഴ്ച ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കണ്ടത്തെിയത്. മംഗളൂരു പൊലീസ് ഇവരെ കൊണ്ടുവന്നതോടെയാണ് തിരോധാനവുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് പീഡനം പുറത്തറിയുന്നത്. നഗരത്തിലെ സ്റ്റാര്‍ എജുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പി.യു രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ അഹ്മദ് നിസാര്‍ (17) പതിനേഴുകാരികളെ കാണാതായത് മുതല്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളെ വിട്ടയച്ചത്. ലോക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കാണാതായ കുട്ടികളും ഇയാളും വാട്സ്ആപ്, ഫേസ്ബുക് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതാണ് സംശയിച്ച് കസ്റ്റഡിയിലെടുക്കാന്‍ കാരണമത്രേ. കുട്ടികളെ നേരിട്ട് അറിയില്ളെന്ന് ആശുപത്രിയില്‍ കഴിയുന്ന അഹ്മദ് നിസാര്‍ സിറ്റി പൊലീസ് കമീഷണര്‍ എം. ചന്ദ്രശേഖറിനോട് പറഞ്ഞു. ക്രൈംബ്രാഞ്ച് പൊലീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും പറഞ്ഞു. സംഭവത്തില്‍ വിശദ അന്വേഷണം നടത്താന്‍ കമീഷണര്‍, എ.എസ്.പി തിലക ചന്ദ്രനെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.