കാസര്‍കോട്: ജില്ലയില്‍ പുത്തിഗെ പഞ്ചായത്തില്‍ ഒരു കുട്ടിക്ക് ഡിഫ്ത്തീരിയ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.പി. ദിനേശ് കുമാര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ 15 വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും അവര്‍ക്ക് നിര്‍ദേശിച്ച പ്രതിരോധ കുത്തിവെപ്പുകള്‍ യഥാസമയത്ത് എടുക്കണം. ഡിഫ്ത്തീരിയ രോഗ ലക്ഷണങ്ങളായ തൊണ്ടവേദന, പനി എന്നിവ കാണപ്പെട്ടാല്‍ ഉടന്‍ തന്നെ അടിയന്തര ചികിത്സക്ക് വിധേയനാകണം. ഈ കാര്യം അംഗന്‍വാടി ജീവനക്കാരെയും ആരോഗ്യ പ്രവര്‍ത്തകരെയും അറിയിക്കേണ്ടതാണ്. സംസ്ഥാനത്ത് പ്രതിരോധ കുത്തിവെപ്പുകള്‍ യഥാസമയത്ത് എടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. അതിനാല്‍ കുട്ടികളുടെ മാതാപിതാക്കള്‍ അതീവ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡേ കെയര്‍, എല്‍.കെ.ജി, യു.കെ.ജി, അംഗന്‍വാടി, എല്‍.പി സ്കൂള്‍, യു.പി സ്കൂള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പുത്തിഗെ പഞ്ചായത്തില്‍ ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. ഇ.മോഹനന്‍െറ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.