കാഞ്ഞങ്ങാട്: 2005ല്‍ കാഞ്ഞങ്ങാട് സ്ഥാപിച്ച ഭൂഗര്‍ഭ വൈദ്യുതിലൈന്‍ കമീഷന്‍ ചെയ്യുന്നതിന് കെ.എസ്.ടി.പിയുമായി കൂടിയാലോചിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 33 കെ.വി സബ്സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നീണ്ട കരഘോഷത്തോടെയാണ് നാട്ടുകാര്‍ മന്ത്രിയുടെ വാഗ്ദാനം സ്വീകരിച്ചത്. മൂന്നു കോടിയുടെ വൈദ്യുതി കേബിളാണ് കഴിഞ്ഞ 11 വര്‍ഷമായി മണ്ണില്‍ കിടക്കുന്നത്. മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് നിരവധിതവണ വാര്‍ത്ത നല്‍കിയിരുന്നു. ബി.എസ്.എന്‍.എല്ലിന്‍െറ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി പ്രാവര്‍ത്തികമാകാതായത്. ബി.എസ്.എന്‍.എല്ലിന്‍െറ ഫോണ്‍ കേബിളും ഹൈ ടെന്‍ഷന്‍ വൈദ്യുതി കേബിളും തമ്മില്‍ 30 സെന്‍റിമീറ്റര്‍ എങ്കിലും അകലംവേണം. എന്നാല്‍, ഇത് പലയിടത്തും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ പരാതി നല്‍കിയതോടെയാണ് പദ്ധതി പാതിവഴിയില്‍ നിലച്ചത്. ഇതിനിടെ, വൈദ്യുതി കേബിളുകള്‍ തങ്ങള്‍ നീക്കംചെയ്യാമെന്നും അതിന്‍െറ ചെലവും മേല്‍നോട്ടവും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ വഹിക്കണമെന്നും കെ.എസ്.ടി.പി നിര്‍ദേശിച്ചിരുന്നു. എല്ലാവരോടും ആലോചിച്ച് സമയബന്ധിതമായി പദ്ധതി പുനരാവിഷ്കരിക്കുമെന്നാണ് മന്ത്രി ഉറപ്പുനല്‍കിയത്. മന്ത്രിയുടെ പ്രസ്താവന യാഥാര്‍ഥ്യമായാല്‍ ഭൂഗര്‍ഭ വൈദ്യുതിയെന്ന കാഞ്ഞങ്ങാട്ടുകാരുടെ ചിരകാലസ്വപ്നം ലക്ഷ്യത്തിലത്തെും. ഇതിനായി ഒന്നിച്ചുനില്‍ക്കാനാണ് കാഞ്ഞങ്ങാട്ടെ ജനപ്രതിനിധികളുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.