കാഞ്ഞങ്ങാട്: കെ.എസ്.ടി.പി കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ നിര്‍മിക്കുന്ന ഓവുചാല്‍ അശാസ്ത്രീയമെന്ന് ആരോപണം. 90 സെ.മീ ആഴത്തില്‍ നേരത്തേ തയാറാക്കിയ യു ഷേപ്പിലുള്ള കോണ്‍ക്രീറ്റ് കട്ടകളാണ് ഓവുചാല്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ഇതിന് മതിയായ താഴ്ചയും വീതിയുമില്ളെന്നാണ് നാട്ടുകാരുടെയും കരാറുകാരുടെയും ആരോപണം. പലയിടത്തും ഓവുചാല്‍പണി ഭാഗികമായാണ് ചെയ്യുന്നത്. കാല്‍നടക്കാര്‍ പലരും കുഴിയില്‍ വീഴുന്നതായും പരാതിയുണ്ട്. ഓവുചാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് നഗരംമുഴുവന്‍ കിളച്ചിട്ടിരിക്കുകയാണ്. 15 ദിവസംകൊണ്ട് പൂര്‍ത്തീകരിക്കാവുന്ന പണികളാണ് കഴിഞ്ഞ രണ്ടു മാസമായി നഗരത്തില്‍ നടക്കുന്നതെന്ന് കരാറുകാര്‍ പറയുന്നു. കെ.എസ്.ടി.പി നിര്‍മിക്കുന്ന ഓവുചാല്‍ മഴക്കാലത്ത് ഒട്ടും ഉപയുക്തമാവില്ളെന്നാണ് നാട്ടുകാരുടെ വാദം. വര്‍ഷങ്ങള്‍ക്കുമുമ്പ് നഗരത്തിലെ റോഡ് നിര്‍മിക്കുമ്പോള്‍ പുതിയകോട്ട റെസ്റ്റ് ഹൗസില്‍നിന്ന് മൂന്നരമീറ്റര്‍ ആഴത്തിലെടുത്ത കുഴി ടൗണിലെടുത്തുമ്പോള്‍ കുറച്ച് ചെരിച്ചാണ് ഉണ്ടാക്കിയിരുന്നത്. ഇതുമൂലം വെള്ളം ഒഴുകിപ്പോകാന്‍ തടസ്സമുണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോഴത്തെ ഓവുചാലില്‍ മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാന്‍ ബുദ്ധമുട്ടുണ്ട്. അതേസമയം, അന്താരാഷ്ട്രനിലവാരത്തിലാണ് റോഡും ഓവുചാലും നിര്‍മിക്കുന്നതെന്നും കേന്ദ്ര ഉപരിതലവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍മാണപ്രവൃത്തി ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും കെ.എസ്.ടി.പി അധികൃതര്‍ പറയുന്നു. കെ.എസ്.ടി.പി ഓവുചാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച ഭൂഗര്‍ഭ കേബിളുകള്‍ക്ക് വ്യാപകമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നഗരത്തില്‍ വൈദ്യുതിവിതരണം കാര്യക്ഷമമാക്കുന്നതിനായി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് കെ.എസ്.ഇ.ബി ഭൂഗര്‍ഭ കേബ്ള്‍ സ്ഥാപിച്ചത്. ഇതുകൂടാതെ ബി.എസ്.എന്‍.എല്ലിന്‍െറ ഭൂഗര്‍ഭ കേബിളും ഓവുചാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് തകര്‍ന്നിട്ടുണ്ട്. എന്നാല്‍, നിയമാനുസൃതമുള്ള അകലംപാലിക്കാതെയാണ് കേബിളുകള്‍ സ്ഥാപിച്ചതെന്നാണ് കെ.എസ്.ടി.പി അധികൃതരുടെ വാദം. കെ.എസ്.ഇ.ബിയുടെ കേബ്ള്‍വഴിയുള്ള വൈദ്യുതിവിതരണം നഗരത്തില്‍ ഇനിയും നടപ്പിലാക്കിയിട്ടില്ല. അതിനാല്‍ ചെലവും മേല്‍നോട്ടവും വഹിക്കാന്‍ തയാറാണെങ്കില്‍ കേബിളുകള്‍ തങ്ങള്‍ നീക്കംചെയ്യാന്‍ തയാറാണെന്നാണ് കെ.എസ്.ടി.പി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.