സമഗ്ര പേവിഷ ബാധ നിയന്ത്രണ പദ്ധതി ഉദ്ഘാടനം 13ന്

കാസര്‍കോട്: തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന് ജില്ലാ പഞ്ചായത്ത് തുടക്കമിട്ട സമഗ്ര പേവിഷ ബാധ നിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനം 16ന് വൈകീട്ട് നാലിന് മന്ത്രി അഡ്വ. കെ. രാജു നിര്‍വഹിക്കും. റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്‍െറ കെട്ടിടം എ.ബി.സി. പദ്ധതിക്കായി തയാറാക്കിയിട്ടുണ്ട്. ഇതോട് ചേര്‍ന്നുള്ള പരിശീലന കേന്ദ്രത്തിന്‍െറ ഉദ്ഘാടനവും ലോഗോ പ്രകാശനവും മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാറിന്‍െറ പ്രത്യേക അനുമതി പ്രകാരം ബംഗളൂരു ആസ്ഥാനമായ എന്‍.ജി.ഒയുടെ സഹകരണത്തോടുകൂടി കേരളത്തില്‍ ആദ്യമായാണ് ഇത്തരം കേന്ദ്രം നിര്‍മിക്കുന്നത്. ത്രിതലപഞ്ചായത്തുകള്‍ ചേര്‍ന്ന് സമാഹരിച്ച 1.31 കോടി രൂപയില്‍നിന്ന് ഒരുവിഹിതം ഉപയോഗിച്ചാണ് ജില്ലയിലെ ആദ്യത്തെ കേന്ദ്രം സജ്ജമാക്കിയത്. ഇത്തരത്തിലുള്ള അഞ്ച് കേന്ദ്രങ്ങള്‍ കൂടി ജില്ലയില്‍ സജ്ജീകരിക്കുന്നുണ്ട്. പദ്ധതി പ്രകാരം എന്‍.ജി.ഒകള്‍ തെരുവുനായ്ക്കളെ വിവിധ വാര്‍ഡുകളില്‍നിന്ന് ശസ്ത്രക്രിയ കേന്ദ്രത്തിലേക്ക് എത്തിക്കുകയും തുടര്‍ന്ന് ശസ്ത്രക്രിയയും തുടര്‍പരിചരണത്തിന് ശേഷം അവയുടെ ആവാസ കേന്ദ്രത്തിലേക്ക് തന്നെ തിരിച്ചുവിടുകയും ചെയ്യുന്നു. ഇതിനായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഓപറേഷന്‍ തിയേറ്റര്‍, മുപ്പത് നായ്ക്കളെ പാര്‍പ്പിക്കുന്നതിനാവശ്യമായ കെന്നലുകള്‍, ബയോവേയ്സ്റ്റ് സംസ്കരണ യൂനിറ്റുകള്‍ തുടങ്ങിയവ തയാറാക്കിയിട്ടുണ്ട്. ശസ്ത്രക്രിയ കേന്ദ്രത്തിനോട് ചേര്‍ന്ന് പരിശീലന കേന്ദ്രവും സജ്ജമാക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. വി. ശ്രീനിവാസന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷദ് വോക്കോടി, സുനില്‍ മനോജ് കുമാര്‍, ടിറ്റോ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.