തൃക്കരിപ്പൂര്‍: തങ്കയത്തെ പെട്രോള്‍ പമ്പ് ഉടമയെ ബൈക്കിടിച്ച് മൂന്നേകാല്‍ ലക്ഷം രൂപയും എ.ടി.എം കാര്‍ഡുകളും കൊള്ളയടിച്ച സംഭവത്തില്‍ പ്രതികള്‍ സി.സി.ടി.വിയില്‍ കുടുങ്ങിയതായി സൂചന. പമ്പുടമയുടെ ഡെബിറ്റ് കാര്‍ഡ് ചെറുവത്തൂരിലെ കാനറ ബാങ്ക് എ.ടി.എമ്മില്‍ ഉപയോഗിച്ചിരുന്നു. അവിടത്തെ കാമറയില്‍ പ്രതികളുടെ വ്യക്തമായ ചിത്രം പതിഞ്ഞതായി സൂചനയുണ്ട്. പുലര്‍ച്ചെ രണ്ടുമണിയോടെ ഒരാള്‍ കൗണ്ടറില്‍ കയറുന്നതും മറ്റൊരാള്‍ പുറത്ത് കാവല്‍ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. പിന്നീട് ഇരുവരും നീലേശ്വരം ഭാഗത്തേക്ക് ഓടിച്ചു പോവുകയാണ്. മറ്റേതെങ്കിലും എ.ടി.എമ്മില്‍ പ്രതികള്‍ കയറിയിട്ടുണ്ടോ എന്നുള്ള വിവരവും പരിശോധിക്കുന്നുണ്ട്. ബൈക്കില്‍ സൂക്ഷിച്ചിരുന്ന പണത്തിനൊപ്പം നാല് ബാങ്കുകളിലെ ഡെബിറ്റ് കാര്‍ഡുകളും നഷ്ടപ്പെട്ടിരുന്നു. സ്കൂട്ടറുമായി കടന്ന പ്രതികള്‍ സ്കൂട്ടര്‍ തിമിരി ബാങ്കിന് സമീപം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് തങ്കയം പ്ളാറ്റിനം ഫ്യൂവല്‍സ് ഉടമ എ. രാമകൃഷ്ണനെ ആക്രമിച്ച് മൂന്നേകാല്‍ ലക്ഷം രൂപ കൊള്ളയടിച്ചത്. അതിനുശേഷമുള്ള കാമറാ ദൃശ്യങ്ങളാണ് പൊലീസ് തിരയുന്നത്. പ്രതികളിലൊരാള്‍ ധരിച്ചിരുന്ന പച്ച ബനിയന്‍ സംബന്ധിച്ച് രാമകൃഷ്ണന്‍ പൊലീസില്‍ വിവരം നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.