ഇനിയും എത്രനാള്‍ ഇവര്‍ കാറ്റിനെ ഭയന്ന് ജീവിക്കണം

നീലേശ്വരം: ശക്തമായ കാറ്റ് വന്നാല്‍ മേല്‍ക്കൂര തന്നെ ഇല്ലാതാകുന്ന കുടിലില്‍ ഭയത്തോടെയാണ് ഈ കുടുംബം ജീവിതം തള്ളിനീക്കുന്നത്. രാത്രിയില്‍ ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമാവുന്നതും ഉറക്കംകെടുത്തുന്നു. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനം കുറുഞ്ചേരി പൊടിക്കളം വീട്ടില്‍ സുമതിയും രണ്ട് മക്കളുമാണ് പ്ളാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കൂരക്കുള്ളില്‍ കഴിയുന്നത്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ സര്‍ക്കാറിന്‍െറ അര്‍ഹതപ്പെട്ട വീട് ഇവര്‍ക്ക് നഷ്ടമായി. ഒമ്പത് വര്‍ഷം മുമ്പ് നീലേശ്വരത്തുണ്ടായ അപകടത്തില്‍, ബസ് ഡ്രൈവറായിരുന്ന ഭര്‍ത്താവ് ബാബു മരിച്ചതോടെയാണ് ഇവരുടെ ജീവിതം ദുരിതക്കയത്തിലായത്. മകന്‍ സുബിന് മനോദൗര്‍ബല്യമുള്ളതിനാല്‍ പത്താംതരത്തില്‍ പഠനം നിര്‍ത്തി. മകള്‍ ഭാഗ്യശ്രീ കുന്നുംകൈ ഗവ. യു.പി സ്കൂളില്‍ ഏഴാംതരം വിദ്യാര്‍ഥിയാണ്. സുമതി കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്. ഈ ഒറ്റമുറി കൂരക്കുള്ളില്‍ തന്നെയാണ് അടുക്കളയും ഇവര്‍ കിടന്നുറങ്ങുന്നതും. മണ്ണെണ്ണ വിളക്കാണ് ആശ്രയം. ഭാഗ്യശ്രീയുടെ പഠനവും ഇതിന്‍െറ വെട്ടത്തില്‍തന്നെ. കുടിവെള്ളത്തിന് കിണറോ പൈപ്പോ ഇല്ല. സമീപത്തെ തോടാണ് ആശ്രയം. റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. പ്ളാസ്റ്റിക് കൂരയില്‍നിന്നുള്ള മോചനത്തിന് ഈ കുടുംബത്തിന് വേണ്ടത് സര്‍ക്കാറിന്‍െറയും കനിവുള്ളവരുടെയും കൈത്താങ്ങാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.