കാസര്‍കോട്: ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ എല്ലാവരും വോട്ട് ചെയ്യുമ്പോള്‍ കാലങ്ങളായി വോട്ടെടുപ്പില്‍നിന്നും മാറിനിന്ന കിട്ടു ഇനി വോട്ട് ചെയ്യും. വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച തെരുവുനാടകത്തിലെ കഥാപാത്രമായ കിട്ടുവിനാണ് മനംമാറ്റമുണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ബുദ്ധിജീവിയായി ആളാവുകയായിരുന്നു കിട്ടു. ഇദ്ദേഹത്തെയാണ് വോട്ടര്‍ ബോധവത്കരണ പരിപാടിയിലെ പ്രധാന കഥാപാത്രമായ ‘സമ്മതിദായകന്‍’ വോട്ട് ചെയ്യുന്നതിന്‍െറ പ്രാധാന്യം ബോധ്യപ്പെടുത്തി മനംമാറ്റമുണ്ടാക്കിയത്. വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്ന മത്തായിയും കുഞ്ഞാലിയും വോട്ട് ചെയ്യുമ്പോള്‍ താന്‍ മാത്രം വോട്ട് ചെയ്യാതെ മാറിനില്‍ക്കുന്നത് ശരിയല്ല എന്നും കിട്ടുവിന് ബോധ്യമായി. കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ തെരുവുനാടകത്തില്‍ കോഴിക്കോട് മനോരഞ്ജന്‍ ആര്‍ട്സിലെ കലാകാരന്മാരായ ഭാസ്കരന്‍ ഇയാട്, രാജന്‍ വടക്കേക്കര, രാമചന്ദ്രന്‍ സാരംഗി, ശ്രീധരന്‍ വട്ടോളി ബസാര്‍, വിനോദ് ബാലുശ്ശേരി, രവി കുന്നുമ്മല്‍ എന്നിവരാണ് വിവിധ വേഷമിടുന്നത്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍ തെരുവുനാടകം ഉദ്ഘാടനം ചെയ്തു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡങ്ങളിലെ ചെര്‍ക്കള, മുള്ളേരിയ, ബദിയടുക്ക, കുമ്പള, ഉപ്പള, കാസര്‍കോട്, ഉദുമ എന്നീ കേന്ദ്രങ്ങളില്‍ തെരുവുനാടകം അവതരിപ്പിച്ചു. ഇന്ന് ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നാടകം അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.