കാസര്‍കോട്: വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയടുക്കുമ്പോള്‍ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിന്‍െറ പേരില്‍ കാസര്‍കോട് നഗരത്തില്‍ ആറ് ദിവസത്തോളം തുടര്‍ച്ചയായി വൈദ്യുതി മുടക്കത്തിനുള്ള കെ.എസ്.ഇ.ബിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. കെ.എസ്.ഇ.ബിയുടെ നടപടി ജില്ലയിലെ വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം കാസര്‍കോട് ഏരിയാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി. വൈദ്യുതി ഇല്ലാതായാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇ-അനുമതി അടക്കമുള്ള ഇന്‍റര്‍നെറ്റ് സംവിധാനങ്ങളെ സമയബന്ധിതമായി ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വരും. ഈ സാഹചര്യത്തില്‍ കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഫോമര്‍ മാറ്റിവെക്കല്‍ പ്രവൃത്തി മാറ്റിവെക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് സി.പി.എം നേതൃത്വം നല്‍കുമെന്നും ഏരിയ കമ്മിറ്റി പറഞ്ഞു. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നത് നല്ല കാര്യമാണെങ്കിലും അതിന് ചൂട് ഏറ്റവും കടുത്ത ഏപ്രില്‍ മാസം തന്നെ തിരഞ്ഞെടുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. പ്രവൃത്തിക്ക് വേണ്ടി ഈ സമയം തിരഞ്ഞെടുത്തത് വൈദ്യുതി ക്ഷാമത്തില്‍നിന്ന് രക്ഷനേടാന്‍ വേണ്ടിയാണ്. ജില്ലാ പ്രസിഡന്‍റ് എം. ഹരിപ്രസാദ് മേനോന്‍ അധ്യക്ഷത വഹിച്ചു. രാജീവന്‍ പള്ളിപ്പുറം, ബാലഗോപാലന്‍ പെരളത്ത്, മാനുവല്‍ കാപ്പന്‍, കൃഷ്ണന്‍ തണ്ണോട്ട്, ജേക്കബ് കാനാട്, ജെയ്സണ്‍ മറ്റപ്പള്ളി, മാധവന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. എന്നാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രവൃത്തി എടുത്തിരുന്നെങ്കില്‍ ഇത്രയധികം പ്രശ്നങ്ങളുണ്ടാവില്ളെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് അഹമ്മദ് ഷെരീഫും ജോസ് തയ്യിലും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.