കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ബ്ളഡ് ബാങ്ക് ആധുനിക സൗകര്യത്തോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ അഞ്ച് ലക്ഷം രൂപ ആരോഗ്യവകുപ്പ് അനുവദിച്ച് മാസങ്ങളായിട്ടും പി.ഡബ്ള്യു.ഡി അധികൃതര്‍ സൗകര്യമൊരുക്കിയില്ളെന്ന് പരാതി. 1,600 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണ് പുതിയ കെട്ടിടത്തിനുള്ളത്. പ്ളാസ്മ വേര്‍തിരിക്കുന്ന യൂനിറ്റും അള്‍ട്രാ കൂളറും മറ്റു യന്ത്രങ്ങളും ആരോഗ്യവകുപ്പ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സൗകര്യമൊരുക്കാത്തതിനാല്‍ ഇവ ഓഫിസ് വരാന്തയിലും ബ്ളഡ് ബാങ്ക് വരാന്തയിലും കൂട്ടിയിട്ടിരിക്കുകയാണ്. അഞ്ച് ലക്ഷത്തിന് പുറമെ വയറിങ്ങിനും മറ്റു അനുബന്ധ ജോലികള്‍ക്കുമായി 1,50,000 രൂപയും ആരോഗ്യ വകുപ്പ് അനുവദിച്ചിട്ടുണ്ട്. ആറു മാസങ്ങള്‍ക്ക് മുമ്പാണ് ബ്ളഡ് ബാങ്ക് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷം അനുവദിച്ചത്. ശീതീകരണ സംവിധാനം തകരാറിലായത് കാരണം ജനറല്‍ ആശുപത്രിയിലെ രക്തശേഖരം രണ്ടുദിവസം മുമ്പ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ഒന്നര ദിവസത്തിനുള്ളില്‍ ശീതീകരണ സംവിധാനം ശരിയായതിനെ തുടര്‍ന്ന് രക്തം ജനറല്‍ ആശുപത്രിയിലേക്ക് തന്നെ മാറ്റിയതായി സൂപ്രണ്ട് ഡോ. വെങ്കിടഗിരി അറിയിച്ചു. പുതിയ കെട്ടിടത്തില്‍ സൗകര്യം ഒരുക്കാന്‍ പി.ഡബ്ള്യു.ഡി തയാറാവാത്തത് കൊണ്ടാണ് യന്ത്രങ്ങള്‍ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.