റാസ്ബറി പൈ രണ്ടാംഘട്ടം ഉദ്ഘാടനം രമേശ് ചെന്നിത്തല നിര്‍വഹിച്ചു

കാസര്‍കോട്: വിദ്യാര്‍ഥികള്‍ക്ക് ഇലക്ട്രോണിക്സില്‍ പ്രായോഗിക പരിശീലനം നല്‍കുന്നതിനുള്ള ഇലക്ട്രോണിക്സ് അറ്റ് സ്കൂള്‍ പദ്ധതിയുടെ റാസ്ബറി പൈ രണ്ടാംഘട്ട പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും ഇലക്ട്രോണിക്സ് കിറ്റുകളും ഓരോ സ്കൂളില്‍നിന്നും എട്ടാംതരത്തില്‍ പഠിക്കുന്ന തെരഞ്ഞെടുത്ത രണ്ടു കുട്ടികള്‍ക്ക് റാസ്ബറി പൈ കിറ്റും വിതരണം ചെയ്തു. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് റാസ്ബറി പൈ കിറ്റ് നല്‍കിയത്. കാസര്‍കോട് നഗരസഭ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ വികസന സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം വിതരണം ചെയ്ത റാസ്ബറി പൈ കിറ്റ് ഉപയോഗിച്ച് മികച്ച പ്രോഗ്രാം തയാറാക്കി ക്രിസ് ഗോപാലകൃഷ്ണന്‍ ഏര്‍പ്പെടുത്തിയ പതിനായിരം രൂപ അവാര്‍ഡ് നേടിയ ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂലയിലെ വിദ്യാര്‍ഥി അലന്‍ ജോണിക്ക് മന്ത്രി ചടങ്ങില്‍ ഉപഹാരം നല്‍കി. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ജി. നാരായണന്‍, അബ്ദുറഹ്മാന്‍കുഞ്ഞ് മാസ്റ്റര്‍, വാര്‍ഡ് അംഗം കെ. രൂപാറാണി, ഡി.പി.ഒ ഡോ. എം. ബാലന്‍, ആര്‍.എം.എസ്.എ എ.പി.ഒ കെ. ശ്രീനിവാസ, ഡി.ഇ.ഒമാരായ ഇ. വേണുഗോപാല്‍, എം. മഹാലിംഗേശ്വര രാജ്, രവീന്ദ്രനാഥ് റാവു എന്നിവര്‍ സംസാരിച്ചു. ഡി.ഡി.ഇ സൗമിനി കല്ലത്ത് സ്വാഗതവും ഐ.ടി അറ്റ് സ്കൂള്‍ ജില്ലാ കോഓഡിനേറ്റര്‍ എം.പി. രാജേഷ് നന്ദിയും പറഞ്ഞു. ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍െറ സഹായത്തോടെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐ.ടി അറ്റ് സ്കൂളാണ് പരിപാടി സംഘടിപ്പിച്ചത്. എട്ടാംക്ളാസ് വിദ്യാര്‍ഥികളില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍ അഭിരുചിയും താല്‍പര്യവും വളര്‍ത്തുന്നതിനാണ് റാസ്ബറി പൈ വിതരണം ചെയ്യുന്നത്. ക്രെഡിറ്റ് കാര്‍ഡിന്‍െറ വലുപ്പമുള്ള വളരെ ചെലവ് കുറഞ്ഞ ഈ ഉപകരണം കമ്പ്യൂട്ടര്‍ മോണിറ്ററിലോ ടി.വി യിലോ ഘടിപ്പിച്ചാല്‍ പ്രവര്‍ത്തനക്ഷമമാകും. ഇതിന്‍െറ കൂടെ ഉപയോഗിക്കാന്‍ മൗസും കീബോര്‍ഡും വിതരണം ചെയ്യുന്നുണ്ട്. ജില്ലയില്‍ ആകെ തെരഞ്ഞെടുക്കപ്പെട്ട 314 വിദ്യാര്‍ഥികള്‍ക്കാണ് റാസ്ബറി പൈ കിറ്റ് വിതരണം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.