മികച്ച വനിതകളെ തേടി പാര്‍ട്ടികള്‍ വല വിരിക്കുന്നു

അജാനൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കഴിവുറ്റ വനിതാ സ്ഥാനാര്‍ഥികളെ കണ്ടത്തൊന്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ വല വീശിത്തുടങ്ങി. ജില്ലയിലെ പഞ്ചായത്തുകളിലെ വനിതാ സീറ്റുകളിലേക്ക് മത്സരിപ്പിക്കുന്നതിന് കുടുംബശ്രീ തൊഴിലുറപ്പുമായി ബന്ധപ്പെട്ട വനിതകളെ തേടിയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളും ശ്രമമാരംഭിച്ചത്. മുന്‍വര്‍ഷങ്ങളിലെ സ്ത്രീ സംവരണ വാര്‍ഡുകള്‍ പുരുഷ വാര്‍ഡുകളായി മാറുന്നതോടെ നിലവിലുള്ള പല അംഗങ്ങള്‍ക്കും സീറ്റ് നഷ്ടമാകും. മിക്ക സിറ്റിങ് അംഗങ്ങളും തങ്ങളുടെ ഭാര്യമാര്‍ക്കുവേണ്ടി സീറ്റ് വടംവലി തുടങ്ങിയിട്ടുണ്ട്. അതേസമയം, സിറ്റിങ് അംഗങ്ങള്‍ പുതിയ സംവരണ വാര്‍ഡുകളിലേക്ക് ചേക്കേറാനുള്ള സാധ്യത കുറവാണ്. പ്രാദേശികമായ പല ഘടകങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്വാധീനിക്കുന്ന കാര്യത്തില്‍ ഒട്ടും തര്‍ക്കമില്ല. ഇതാകട്ടെ, നിലവിലുള്ള അംഗങ്ങള്‍ക്ക് വിനയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇക്കാരണത്താല്‍ കഴിവും സ്വാധീനവും തെളിയിക്കുന്ന വനിതാ അംഗങ്ങളെ പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് അവഗണിക്കാനാവില്ല. വനിതാ അംഗങ്ങള്‍ക്ക് അധികാരത്തോടൊപ്പം ചുമതലകളും വര്‍ധിച്ചിട്ടുണ്ട്. ഇത് കൃത്യമായി വിലയിരുത്തിവേണം പുതിയ വനിതാ സ്ഥാനാര്‍ഥികളെ കണ്ടെത്തേണ്ടതെന്ന കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് ശരിയായ അവബോധവുമുണ്ട്. വിജയിച്ചുകഴിഞ്ഞാല്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് വിധേയമാകാതെ പ്രവര്‍ത്തിക്കുന്ന വനിതകള്‍ പലപ്പോഴും നേതൃത്വങ്ങള്‍ക്ക് തലവേദനയായിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കുന്നുണ്ട്. മുമ്പ് അടിസ്ഥാന യോഗ്യതയില്ലാത്ത അംഗങ്ങള്‍ നിഷ്ക്രിയരായി നില്‍ക്കുന്നുവെന്ന് പാര്‍ട്ടി അണികള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടായിരുന്നു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ജനകീയ അടിത്തറയും സംഘാടക മികവുള്ളവരെയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കേണ്ടിവരും. കഴിവ് കുറഞ്ഞ അംഗങ്ങള്‍ പലരും ഉദ്യോഗസ്ഥരുടെ കൈകളിലെ കളിപ്പാവകളായി മാറുന്ന സ്ഥിതിയും പാര്‍ട്ടി നേതൃത്വങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാരണത്താല്‍ കഴിവുറ്റ വനിതാ സ്ഥാനാര്‍ഥികളെ കണ്ടത്തെുന്നതിന്‍െറ ഭാഗമായി പല രാഷ്ട്രീയ നേതൃത്വങ്ങളും പ്രാദേശിക തലങ്ങളില്‍ ചര്‍ച്ചയും യോഗങ്ങളും ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.