സംവരണ ചിത്രം തെളിഞ്ഞതോടെ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ ഉറപ്പിക്കാനുള്ള പാച്ചിലില്‍

ബദിയടുക്ക: തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ പഞ്ചായത്ത് വാര്‍ഡ് സംവരണ സ്ഥാനാര്‍ഥി പട്ടിക തെളിഞ്ഞതോടെ ബദിയടുക്കയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ ഉറപ്പിക്കാന്‍ തന്ത്രങ്ങളുമായി രംഗത്തിറങ്ങി. കാസര്‍കോട് കലക്ടറേറ്റില്‍നിന്ന് തിങ്കളാഴ്ച രാവിലെ നറുക്കെടുപ്പിലൂടെ സംവരണ ചിത്രം വ്യക്തമായതോടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ ഉറപ്പിക്കാന്‍ വീട് കയറി തുടങ്ങിയത്. 19 വാര്‍ഡുള്ള ബദിയടുക്ക പഞ്ചായത്തില്‍ മുസ്ലിംലീഗിന് ആറ്, കോണ്‍ഗ്രസിന് അഞ്ച്, ബി.ജെ.പിക്ക് എട്ട് സീറ്റുകളാണ് നിലവിലുള്ളത്. എന്നാല്‍, ജനറല്‍ വിഭാഗത്തില്‍ 10 വാര്‍ഡുകള്‍ വനിതകളായതോടെ നേരത്തേ കരുതിവെച്ച സ്ഥാനാര്‍ഥികളെ മാറ്റേണ്ടിവന്നു. പ്രദേശത്ത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ളവരെ പാര്‍ട്ടി മെംബര്‍ഷിപ് നോക്കാതെ മത്സര രംഗത്ത് ഇറക്കണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിര്‍ദേശം മുന്നില്‍വെച്ച് സ്ഥാനാര്‍ഥികളെ ഉറപ്പിക്കാനുള്ള നീക്കത്തിലാണ് ബദിയടുക്കയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. വര്‍ഷങ്ങളായി ബദിയടുക്ക പഞ്ചായത്തില്‍ യു.ഡി.എഫ് ഭരണസമിതിയാണുള്ളത്. പ്രസിഡന്‍റ് കസേര ലീഗിനുതന്നെ വേണമെന്ന നിലക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുന്ന ലീഗിന് സ്വാധീനമുള്ള വാര്‍ഡുകള്‍ ആവശ്യപ്പെടാന്‍ ലീഗ് തയാറായതായി സൂചനയുണ്ട്. അതേസമയം, ലീഗിനെക്കാള്‍ സീറ്റ് കൂടുതല്‍ പിടിച്ച് പ്രസിഡന്‍റ് കസേരയിലിരിക്കാന്‍ കണ്ണുനട്ട് കോണ്‍ഗ്രസും തന്ത്രപൂര്‍വമായ നീക്കത്തിലാണ്. എന്നാല്‍, യു.ഡി.എഫില്‍ അനൈക്യം സൃഷ്ടിച്ച് ഭരണത്തിലിരിക്കാനുള്ള ബി.ജെ.പിയുടെ അടവ് തന്ത്രവും സജീവമായിട്ടുണ്ട്. അതേസമയം, പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും ബി.ജെ.പി വാര്‍ഡില്‍ കാട്ടുന്ന സ്വജനപക്ഷപാതവും തുടച്ചുമാറ്റാന്‍ മാറ്റത്തിനുവേണ്ടി കാത്തുനില്‍ക്കുന്ന നിഷ്പക്ഷ വോട്ടുകള്‍ ലഭിച്ച് ഭരണ സമിതിയില്‍ കയറാനുള്ള നീക്കത്തിലാണ് സി.പി.എം. മറ്റു ഘടക കക്ഷികളും തീരുമാനിച്ചിരിക്കുന്ന മട്ടാണ്. എന്നാല്‍, എല്ലാ കണക്കുകൂട്ടലും കുറക്കലും തെറ്റിച്ച് ഇത്തവണ ഭരണസമിതിയില്‍ ഒരു മാറ്റം ഉണ്ടാകുമെന്ന സൂചനയാണ് ബദിയടുക്കയിലെ രാഷ്ട്രീയ അടവ് തന്ത്രങ്ങള്‍ നല്‍കുന്ന സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.