അവശ്യസാധനങ്ങൾക്കും ഹോട്ടൽ ഭക്ഷണത്തിനും വൻ വിലവർധന

മഞ്ചേശ്വരം: പാചകവാതക ക്ഷാമത്തെ തുടർന്ന് അവശ്യസാധനങ്ങൾക്കും ഹോട്ടൽ ഭക്ഷണത്തിനും വൻ വിലവർധന. ഹോട്ടലുകളിൽ ഭക്ഷണത്തിന് നിത്യേന വില വർധിപ്പിക്കുകയാണ്. പാചകവാതകം ആവശ്യമില്ലാത്ത ഉൽപന്നങ്ങൾക്കും വില വർധിക്കുകയാണ്.കുടുംബ ബജറ്റുകളെ താളം തെറ്റിക്കുന്ന വില വർധന ജനങ്ങളെ പട്ടിണിയിലേക്ക് തള്ളി വിടുന്നു. പൊതുവിപണിയിലെ വിലകയറ്റം തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല. വിലനിലവാര പട്ടിക പ്രദർശിപ്പിക്കാതെയാണ് അവശ്യസാധനങ്ങൾക്കും ഹോട്ടലുകളിൽ ഭക്ഷണങ്ങൾക്കും അധിക വില ഈടാക്കുന്നത്. വിലവർധന ചൂണ്ടിക്കാട്ടിയാൽ പാചകവാചക പ്രതിസന്ധിയാണ് വ്യാപാരികളും ഹോട്ടലുടമകളും പറയുന്നത്. പത്തുരൂപക്ക് കിട്ടിയിരുന്ന ചായക്ക് പതിനഞ്ചും ഇരുപതും രൂപയാണ് വാങ്ങിക്കുന്നത്. പലഹാരങ്ങൾക്കും അതുപോലെതന്നെയാണ്.

എണ്ണക്കടികളിലും വലിയ വിലവർധനവുണ്ടായി. പാചകവാതകം വേണ്ടാത്ത കൂൾബാറുകളിലെ അവസ്ഥയും ഇതുതന്നെയാണ്. ലൈം സോഡാക്ക് ഇരുപത്തി അഞ്ചും മുപ്പതും രൂപയാണ് വാങ്ങിക്കുന്നത്. നാട്ടിൻ പുറത്തെ കുപ്പി സോഫ്റ്റ് ഡ്രിങ്ക്സുകൾക്ക് പത്തുരൂപയായിരുന്നു വില ഉണ്ടായിരുന്നത്. ഇപ്പോൾ പതിനഞ്ചു രൂപയിലേക്ക് എത്തി. കുട്ടികൾക്ക് പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് വിഭവങ്ങൾക്കും വില വളരെയേറെ വർധിച്ചിട്ടുണ്ട്. മിൽമ പാലിന് അടുത്ത് തന്നെ വിലകൂട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹോട്ടലുകളിൽ ഗ്യാസ് ക്ഷാമം തുടരുന്നുണ്ടോ എന്നും വാണിജ്യ ഗ്യാസിന് സർക്കാർ നിശ്ചയിച്ച തുകയിൽനിന്ന് കൂടുതൽ ഏജൻസികൾ വാങ്ങിക്കുന്നുണ്ടോയെന്നും അധികൃതർ പരിശോധിക്കണമെന്ന് പി.ഡി.പി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

ഇരട്ടി തുക നൽകിയാണ് ഗ്യാസ് സിലിണ്ടറുകൾ വാങ്ങുന്നതെന്ന ഹോട്ടൽ ഉടമകളുടെ പരാതിയിലും അന്വേഷണം വേണം. പ്രസിഡന്റ് ഇബ്രാഹിം തോക്ക അധ്യക്ഷത വഹിച്ചു. ജാസി പൊസോട്ട് ഉസ്താദ് ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡന്റ് എസ്.എം. ബഷീർ അഹ്‌മദ്‌, എം.എ. കളത്തൂർ, ഹനീഫ പോസോട്ട്, പി.സി.എഫ് മുൻ ഭാരവാഹി പി.എം. ഖാലിദ്, പി.കെ. മൊയ്‌ദീൻ, അഷ്‌റഫ്‌ ബദ്രിയനഗർ, അഫ്സർ മള്ളങ്കയ്, മൂസ അട്ക, എസ്.എം. റഫീഖ്, സമദ് കുഞ്ചത്തൂർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Huge price hike for essential goods and hotel food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.