കടുത്ത വേനൽ; അപ്രഖ്യാപിത പവർകട്ടിൽ വെന്തുരുകി ജനം

കാഞ്ഞങ്ങാട്: വേനൽ കടുത്തതോടെ മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി നിയന്ത്രണം ജനങ്ങളെ വലക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പകലും രാത്രിയും ഒരുപോലെ നീളുന്ന അപ്രഖ്യാപിത പവർ കട്ട് നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അപ്രഖ്യാപിത പവർകട്ട് മൂലം ജനം വെന്തുരുകുകയാണ്.രാത്രി സമയങ്ങളിലാണ് വൈദ്യുതി തടസ്സം രൂക്ഷമാകുന്നത്. ഒരു ദിവസം രാത്രിയിൽ അഞ്ചും ആറും തവണ വൈദ്യുതി തടസ്സപെടുന്നുണ്ട്. 15 മിനിറ്റ് മുതൽ മണിക്കൂർവരെ വൈദ്യുതി തടസ്സമുണ്ടാകുന്നു.

രാജപുരം ഇലക്ട്രിക് സിറ്റി സെക്ഷൻ കീഴിൽ വൈദ്യുതി തടസ്സം അതിരൂക്ഷമാണ്. അപ്രഖ്യാപിത പവർ കട്ടിൽ കുട്ടികൾക്ക് വരെ ഉറക്കം നഷ്ടപ്പെട്ട രാവുകളാണ് സമ്മാനിക്കുന്നത്. പാമ്പ് ശല്യം രൂക്ഷമായ വാർത്തകൾ പുറത്ത് വരുന്ന സാഹചര്യത്തിൽ വീടിന്റെ ജനാലകൾ തുറന്നുവെക്കാനും ആളുകൾ ഭയപെടുന്നു.ചെറുകിട വ്യാപാരികളും ഫ്രീസറുകളെ ആശ്രയിച്ചു പ്രവർത്തിക്കുന്ന കടയുടമകളും പവർ കട്ട് മൂലം ദുരിതത്തിലായി. കഠിനമായ ചൂടിനിടയിൽ രാത്രിയിൽ മണിക്കൂറുകളോളം വൈദ്യുതി നിലക്കുന്നത് പ്രായമായവർക്കും കുട്ടികൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് ആളുകൾ ചൂണ്ടിക്കാട്ടി.

ഉപഭോഗം കുത്തനെ ഉയർന്നതാണ് കെ.എസ്.ഇ.ബി അപ്രഖ്യാപിത പവർ കട്ട് നടപ്പാക്കുന്നതെന്നാണ് കരുതുന്നത്. എന്നാൽ, മുൻകൂട്ടി അറിയിക്കാതെയുള്ള ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിക്കാതെ ഇത്തരം നിയന്ത്രണങ്ങൾ തുടരുന്നത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നാണ് നാട്ടുകാരുടെ പരാതി.

വരും ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ട്. നഗരമേഖലയിലും പവർകട്ട് തുടരുകയാണ്. കാസർകോട് മേഖലയിൽ നാട്ടുകാർ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു.ചെങ്കളയിൽ മുസ്ലിംലീഗ് നേതൃത്വത്തിൽ സെക്ഷൻ ഓഫിസ് ധർണ നടത്തിയിരുന്നു.

Tags:    
News Summary - Hot summer; People suffer from unannounced power cuts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.