നേതൃത്വത്തിന് തലവേദനയാക്കി ഡി.വൈ.എഫ്.ഐയുടെ ‘നടേശ നിന്ദ’

മഞ്ചേശ്വരം: ഹിന്ദുത്വ വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുന്ന എസ്.എന്‍.ഡി.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശവുമായി ഡി.വൈ.എഫ്.ഐ മഞ്ചേശ്വരം ബ്ളോക് കമ്മിറ്റി. ശ്രീനാരായണ ഗുരു സമാധി ദിനത്തില്‍ ഡി.വൈ.എഫ്.ഐ മഞ്ചേശ്വരം ബ്ളോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നവോത്ഥാന സദസ്സിന്‍െറ ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് വെള്ളാപ്പള്ളിക്കും എസ്.എന്‍.ഡി.പിക്കുമെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തിയത്. കണ്ണൂരില്‍ ബാലസംഘം നേതൃത്വത്തില്‍ ജന്മാഷ്ടമി നാളില്‍ ഗുരുവിനെ ‘കുരിശിലേറ്റി’യതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ ചൂടണക്കാന്‍ സി.പി.എം നേതൃത്വം കിണഞ്ഞു ശ്രമിക്കുന്നതിനിടയിലുള്ള ബ്ളോക് കമ്മിറ്റിയുടെ പ്രസ്താവന നേതൃത്വത്തെ കുഴക്കിയിട്ടുണ്ട്. ആര്‍.എസ്.എസിനെ ലക്ഷ്യംവെച്ചാണ് ഡി.വൈ.എഫ്.ഐ നവോത്ഥാന സദസ്സ് സംഘടിപ്പിക്കുന്നതെങ്കിലും ചില കമ്മിറ്റികള്‍ എസ്.എന്‍.ഡി.പിയെ നേരിട്ട് ആക്രമിക്കുന്നത് പാര്‍ട്ടിയെയും പ്രയാസത്തിലാക്കുന്നു. ഹൊസങ്കടി ടൗണില്‍ വൈകീട്ട് മൂന്നിനാണ് പരിപാടി. ഗുരുവിന്‍െറ എല്ലാ ദര്‍ശനങ്ങള്‍ക്കും വിരുദ്ധമായിട്ടുള്ള നിലയിലാണ് അദ്ദേഹം രൂപവത്കരിച്ച എസ്.എന്‍.ഡി.പി എന്ന സംഘടന ഇന്ന് പ്രവര്‍ത്തിക്കുന്നതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്നുപറഞ്ഞ ഗുരുവിന്‍െറ സന്ദേശത്തിന് നേര്‍ വിപരീതമാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി. കേരളത്തിലെ പല ബാറുകളുടെയും ഉടമയാണയാള്‍. ഗുരുവിനെ ദൈവമായി പ്രഖ്യാപിച്ച് ചില്ലുകൂട്ടിലടച്ച് ഗുരുവചനങ്ങള്‍ക്ക് വിപരീതമായി പ്രഖ്യാപിക്കുന്ന വെള്ളാപ്പള്ളിയും എസ്.എന്‍.ഡി.പിയും ഗുരുവിനെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഗുരുവിന്‍െറ ആശയങ്ങള്‍ ഒരിക്കലും നടപ്പാക്കാന്‍ പാടില്ല എന്നാഗ്രഹിക്കുന്ന, ഗുരു പ്രതിമകള്‍ അടിച്ചുതകര്‍ക്കുന്ന ഹിന്ദു വര്‍ഗീയ സംഘടനകള്‍ക്ക് പരസ്യമായി ഐക്യം പ്രഖ്യാപിക്കുന്നു. ഗുരുവിന്‍െറ സന്ദേശങ്ങളുടെ പ്രസക്തി ചര്‍ച്ച ചെയ്യപ്പെടണം. അത്തരത്തിലുള്ള ഉദ്ദേശ്യത്തോടെയാണ് ഡി.വൈ.എഫ്.ഐ ശ്രീനാരായണ ഗുരുവിന്‍െറ സമാധി ദിനമായ സെപ്റ്റംബര്‍ 21ന് ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നത് -പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.