അനധികൃത മദ്യവില്‍പന സജീവം

കാഞ്ഞങ്ങാട്: മലയോര മേഖലയുള്‍പ്പെടെ ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ വിവിധ ഗ്രാമീണ മേഖലകളില്‍ സമാന്തര മദ്യവില്‍പന സജീവമാകുമ്പോഴും നടപടിയെടുക്കാനാകാതെ അധികൃതര്‍. ബീവറേജസ് കോര്‍പറേഷന്‍െറ മദ്യവില്‍പനശാലകളില്‍ അവധി വരുന്ന ദിവസങ്ങളിലാണ് സമാന്തര ബാറുകളില്‍ മദ്യവില്‍പന പൊടിപൊടിക്കുന്നത്. എല്ലാ മാസവും ഒന്നാം തീയതി മദ്യവില്‍പനശാലക്ക് അവധിയായതിനാല്‍ ഈ ദിവസത്തേക്കുള്ള ലിറ്റര്‍ കണക്കിന് മദ്യമാണ് ഗ്രാമീണ മേഖലകളിലേക്ക് ഒഴുകുന്നത്. ബീവറേജസ് കോര്‍പറേഷനില്‍ നിന്നും താഴ്ന്ന വിലക്കുള്ള മദ്യം ലിറ്റര്‍ കണക്കിന് വാങ്ങി വീട്ടുവളപ്പിലും ഒഴിഞ്ഞ പ്രദേശങ്ങളിലും ഒളിപ്പിച്ചുവെച്ചാണ് വില്‍പന നടത്തുന്നത്. കര്‍ണാടകയില്‍ നിന്നുള്ള വിദേശമദ്യവും ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വില്‍പന നടത്തുന്നുണ്ട്. കര്‍ണാടകയില്‍ നിന്നും ചെക്ക് പോസ്റ്റ് വെട്ടിച്ച് മദ്യം കടത്താനുള്ള പ്രത്യേക വഴികളും ഇവര്‍ തന്നെ കണ്ടത്തെിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് മൊബൈലില്‍ ബന്ധപ്പെട്ടാല്‍ മദ്യം എവിടെയാണോ എത്തിക്കേണ്ടത് അവിടെ എത്തിച്ചു നല്‍കുന്ന ഏജന്‍റുമാരുമുണ്ട്. മലയോരമേഖലയില്‍ രാജപുരം, കള്ളാര്‍, കൊട്ടോടി, അമ്പലത്തറ, മടിക്കൈ തുടങ്ങിയ ഭാഗങ്ങളിലും ഹൊസ്ദുര്‍ഗ് താലൂക്കില്‍ കാഞ്ഞങ്ങാടിനടുത്ത വിവിധ പ്രദേശങ്ങങ്ങളിലും ഇത്തരത്തിലുള്ള മദ്യവില്‍പന സജീവമാണ്. എക്സൈസ് വകുപ്പിന് ആവശ്യമായത്ര ആള്‍ബലം ഇല്ലാത്തതും സമാന്തരബാര്‍ നടത്തിപ്പുകാര്‍ക്ക് ഗുണം ചെയ്യുന്നുണ്ട്. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലായി രണ്ട് റേഞ്ച് ഓഫിസുകളും ഒരു സര്‍ക്കിള്‍ ഓഫിസും മാത്രമാണ് എക്സൈസിനുള്ളത്. നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ മൂന്ന് ഓഫിസുകളിലും കൂടി 35 ഗാര്‍ഡുമാരുടെയും മൂന്ന് ഇന്‍സ്പെക്ടര്‍മാരുടെയും ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെയും തസ്തികയാണുള്ളത്. ഇതില്‍ തന്നെ ഗാര്‍ഡുമാരുടെ ഒഴിവുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉള്ള ഉദ്യോഗസ്ഥര്‍ക്ക് തന്നെ ഇരു താലൂക്കുകളിലുംപെട്ട കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള വിവിധ സ്ഥലങ്ങളിലേക്ക് എത്താനും സാധിക്കുന്നില്ല. നീലേശ്വരം റേഞ്ച് ഓഫിസിന് കീഴില്‍ വരുന്ന ചിറ്റാരിക്കാല്‍ കൊന്നക്കാട് പ്രദേശങ്ങളിലേക്ക് രാവിലെ പുറപ്പെട്ടാല്‍ വൈകീട്ട് മാത്രമേ എത്താന്‍ സാധിക്കുകയുള്ളൂ. അപ്പോഴേക്കും അനധികൃത മദ്യവില്‍പന സംഘം രക്ഷപ്പെടുകയും ചെയ്യും. ജില്ലയുടെ വനാതിര്‍ത്തികളില്‍ കള്ളവാറ്റും കൂടി വരുന്നതായാണ് വിവരം. ഇതൊന്നും കൂടാതെ മംഗളൂരുവില്‍ നിന്നും പാണത്തൂരില്‍ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലത്തെുന്ന സ്വകാര്യ ബസുകളിലും കര്‍ണാടക വിദേശമദ്യം എത്തിക്കുന്ന സംഘവും ജില്ലയില്‍ സജീവമാകുന്നതായും വിവരമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.