ഏത്തടുക്ക–കിന്നിംഗാര്‍ റോഡ് തകര്‍ന്നു; സര്‍വിസ് നടത്താന്‍ വിസമ്മതിച്ച് ടാക്സികള്‍

ബദിയടുക്ക: മുനിയൂര്‍, ഏത്തടുക്ക, കിന്നിംഗാര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്തവിധം ദുരിതം നേരിടുന്നു. റോഡില്‍ കുഴി വര്‍ധിച്ചതോടെ ടാക്സികള്‍ സഞ്ചരിക്കാന്‍ വിസമ്മതിക്കുന്നു. ബദിയടുക്കയില്‍നിന്ന് വിദ്യാഗിരി വഴി 15 കി.മീറ്ററാണ് കിന്നിംഗാറിലേക്കുള്ള ദൂരം. മുനിയൂര്‍ ഏത്തടുക്ക കിന്നിംഗാര്‍ വരെയാണ് റോഡ് താറുമാറായി കിടക്കുന്നത്. സി.ടി. അഹമ്മദലി പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ നേരപ്പാടി, കുട്ടോള്‍ പാലത്തെ ബന്ധിപ്പിച്ച് ഉണ്ടാക്കിയതാണ് ഏത്തടുക്ക റോഡ്. കര്‍ണാടക അതിര്‍ത്തിയെ ബന്ധിപ്പിക്കുന്ന റോഡ് കര്‍ണാടകയില്‍നിന്ന് ബദിയടുക്കയില്‍ എത്താന്‍ എളുപ്പ വഴി കൂടിയാണ്. നേരത്തെ അറ്റകുറ്റപ്പണി ചെയ്തിരുന്നുവെങ്കിലും പൊട്ടിപ്പൊളിയുകയായിരുന്നു. ബീജതകട്ട കോരയില്‍നിന്ന് 10ഓളം ടിപ്പര്‍ ലോറികള്‍ ദിനംപ്രതി ജല്ലികള്‍ കയറ്റിക്കൊണ്ടുപോകുന്നത് ഈ റോഡ് വഴിയാണ്. ഇതാണ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കര്‍ഷകരുള്‍പ്പെടെ 500ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ്. കൂടുതല്‍ ബസ് സൗകര്യമില്ലാത്തതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ മറ്റു വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. റോഡ് താറുമാറായതോടെ പുത്രക്കളം പള്ളത്തടുക്ക വഴി പെര്‍ള റോഡിലൂടെയാണ് ബദിയടുക്കയിലേക്ക് ഇവിടുത്തെ ജനങ്ങള്‍ എത്തേണ്ടത്. ജില്ലയുടെ വടക്കായതിനാല്‍ അധികാരികള്‍ പ്രദേശത്തെ ദയനീയാവസ്ഥക്ക് പരിഹാരം കാണുന്നില്ളെന്ന പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. റോഡിന്‍െറ ദുരിതാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി ഉണ്ടാക്കിയെങ്കിലും പ്രവര്‍ത്തനം നിലച്ചു. ഇതിന് പരിഹാരം കണ്ടില്ളെങ്കില്‍ ബഹുജനങ്ങളെ റോഡിലിരുത്തി പ്രക്ഷോഭം തുടങ്ങുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.