തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിൽ റെയ്ഡ്കോ നൽകിയ റിങ് കമ്പോസ്റ്റുകൾ ഗുണമേന്മയില്ലാത്തതാണെന്ന ആരോപണവുമായി സ ി.പി.എം കൗൺസിലർ. ഇക്കാര്യത്തിൽ റെയ്ഡ്കോക്കെതിരെ പരാതി നൽകണമെന്നും ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നു. വിഷയം തുടർനടപടിക്കായി നഗരസഭ ചെയർമാൻ സ്ഥിരം സമിതിക്ക് വിട്ടു. തളിപ്പറമ്പ് നഗരസഭ പരിധിയിലേക്കാവശ്യമായ റിങ് കമ്പോസ്റ്റുകൾ നിർമിച്ച് നൽകിയത് റെയ്ഡ്കോയാണ്. കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലറായ സി.പി.എമ്മിലെ എം.പി. റഫീഖാണ് ആരോപണമുന്നയിച്ചത്. ആദ്യതവണ കൊടുത്ത ഒരു വാർഡിലൊഴികെ മറ്റെല്ലാ ഇടങ്ങളിലും ഗുണമേന്മയില്ലാത്ത റിങ് കമ്പോസ്റ്റുകളാണ് എത്തിച്ചതെന്നായിരുന്നു ആരോപണം. തുടർന്ന് വിഷയം പരിശോധനക്കായി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടുന്നതായി നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം മറുപടി നൽകി. മിക്ക വാർഡുകളിലും തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന വിഷയവും റഫീഖ് കൗൺസിലിൻെറ ശ്രദ്ധയിൽപെടുത്തി. ഗുണമേന്മയുള്ള വിളക്കുകൾ സ്ഥാപിച്ചിട്ടും മഴക്കാലത്ത് വോൾട്ടേജിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് അവ പ്രവർത്തന രഹിതമാകുന്നതിൻെറ കാരണമെന്ന് ചെയർമാൻ പറഞ്ഞു. നഗരത്തിൽ വർധിച്ചുവരുന്ന തെരുവുനായ് ശല്യം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. മുഹമ്മദ് ഇഖ്ബാൽ ശ്രദ്ധയിൽ കൊണ്ടുവന്നു. എന്നാൽ, തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് നഗരസഭാധ്യക്ഷൻ മറുപടി നൽകി. നഗരസഭ വൈസ് ചെയർപേഴ്സൻ വത്സല പ്രഭാകരൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ സി. ഉമ്മർ, രജനി രമാനന്ദ്, കെ. അഫ്സത്ത്, പ്രതിപക്ഷ കൗൺസിലർമാരായ എം. ചന്ദ്രൻ, കെ. വത്സരാജൻ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.