വനിതാ കമീഷന്‍ അദാലത്ത്​: അഭിഭാഷകരുമായി കമീഷന് മുന്നിലെത്തുന്നതിനെ പ്രോത്സാഹിപ്പിക്കില്ല -എം.സി. ജോസഫൈന്‍

കണ്ണൂർ: അഭിഭാഷകരുമായി കമീഷന് മുന്നിലെത്താനുള്ള അവകാശം കേസുകളിലെ വാദിക്കും പ്രതിക്കുമുണ്ടെങ്കിലും കമീഷന്‍ ഇ തിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് വനിതാ കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. കേസ് അഭിഭാഷകനെ ഏല്‍പിക്കാന്‍ കമീഷനില്‍ പരാതികളായെത്തുന്ന സ്ത്രീകളുടെ സാമ്പത്തികപശ്ചാത്തലം പലപ്പോഴും അനുവദിക്കാറില്ല. കമീഷന് മുന്നിലെത്തുന്ന 99 ശതമാനത്തിലധികം സ്ത്രീകളും കേസ് അഭിഭാഷകരെ ഏല്‍പിക്കാറില്ല. സ്ത്രീകള്‍ നല്‍കുന്ന പരാതികളില്‍ പ്രതികളായിവരുന്ന പുരുഷന്മാര്‍ പലപ്പോഴും അഭിഭാഷകരുമായാണ് എത്തുന്നത്. ഇവിടെ പലപ്പോഴും സംസാരിക്കുന്നതും അഭിഭാഷകര്‍തന്നെയായിരിക്കും. ഗാര്‍ഹികപീഡനം, അപമാനിക്കല്‍, സ്വത്തുതര്‍ക്കം തുടങ്ങിയ പരാതികളുമായെത്തുന്ന സ്ത്രീകള്‍ ഈ അവസ്ഥയില്‍ പലപ്പോഴും നിസ്സഹായരാവുകയാണ് ചെയ്യുന്നത്. കമീഷന്‍ കൃത്യമായി വാദിയുടെയും പ്രതിയുടെയും ഭാഗം വിസ്തരിച്ച് കേള്‍ക്കുന്നുണ്ട്. അവരാണ് അദാലത്തില്‍ സംസാരിക്കേണ്ടത്. അതുകൊണ്ടുതന്നെ അഭിഭാഷകരുമായി അദാലത്തില്‍ എത്തുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും ജോസഫൈന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമീഷന്‍ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. ക്രിമിനല്‍ സ്വഭാവമുള്ള കേസുകളില്‍ സ്ത്രീകള്‍ െപാലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്നും ഈ വിവരങ്ങള്‍കൂടി കമീഷന് നല്‍കുന്ന പരാതിയില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്നും കമീഷന്‍ അറിയിച്ചു. ഇത്തരത്തില്‍ പരാതി നല്‍കുകയാണെങ്കില്‍ കമീഷന് എളുപ്പത്തില്‍ െപാലീസിനോട് റിപ്പോര്‍ട്ട് തേടാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. ഉദയഗിരി പഞ്ചായത്തില്‍ െപാലീസില്‍ ജോലിക്ക് ഹാജരാകേണ്ടതിൻെറ ഒരുദിവസം മുമ്പ് കൊല്ലപ്പെട്ട ഉദയകുമാറിൻെറ കുടുംബത്തിന് താമസസൗകര്യം ഒരുക്കാന്‍ റവന്യൂമന്ത്രിയോട് അഭ്യര്‍ഥിക്കും. ഇവര്‍ താമസിച്ചിരുന്ന വീടും സ്ഥലവും ഉദയകുമാറിൻെറ കല്ലറയും പുറമ്പോക്കുഭൂമിയാണെന്ന കാരണത്താല്‍ പഞ്ചായത്ത് ഏറ്റെടുത്തിരുന്നു. സര്‍ക്കാര്‍ പെന്‍ഷന്‍തുക മാത്രമാണ് ഈ വൃദ്ധദമ്പതികളുടെ ആശ്രയം. വോളിബാള്‍ താരമായിരുന്ന മകൻെറ കല്ലറ സ്മാരകമായി നിലനിര്‍ത്തണമെന്നായിരുന്നു അവരുടെ ആഗ്രഹമെന്നും കമീഷന്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനും കമീഷന്‍ തീരുമാനിച്ചിട്ടുണ്ട്. അമ്പലം പണിയുടെ പേരില്‍ സ്ഥലം തട്ടിയെടുത്തെന്ന് അമ്മാവനെതിരായ യുവതിയുടെ പരാതിയും അദാലത്തില്‍ ലഭിച്ചു. ഏഴര സൻെറ് സ്ഥലം തട്ടിയെടുത്തെന്നും വാടക വീട്ടിലാണ് താമസിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ലക്ഷങ്ങള്‍ വിലയുള്ള സ്ഥലം വിട്ടുനല്‍കാന്‍ തയാറല്ലെങ്കില്‍ അതിൻെറ പണം നല്‍കണമെന്നാണ് പരാതി. കേസിലെ മുഴുവന്‍ പ്രതികളെയും അടുത്ത അദാലത്തില്‍ വിളിപ്പിക്കാന്‍ കമീഷന്‍ തീരുമാനിച്ചു. പറശ്ശിനിക്കടവിലെ ഒരു ഹോട്ടലില്‍ ജോലിചെയ്തിരുന്ന വിധവയും രണ്ടു കുട്ടികളുടെ അമ്മയുമായ സ്ത്രീയെ ഹോട്ടൽ എം.ഡി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രതിക്ക് നാലു തവണ കമീഷന്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, കമീഷന് മുന്നില്‍ ഹാജരാകാന്‍ പ്രതി ഇതുവരെ തയാറായിട്ടില്ല. കേസില്‍ 15 ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമീഷന്‍ അധ്യക്ഷ അറിയിച്ചു. ഗാര്‍ഹികപീഡനം, രക്ഷിതാക്കളെ സംരക്ഷിക്കുന്നതിലെ തര്‍ക്കം തുടങ്ങിയ കേസുകള്‍ ജില്ലയില്‍ കുറവാണെന്നും സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലായും അദാലത്തില്‍ പരിഗണിച്ചതെന്നും കമീഷന്‍ പറഞ്ഞു. 123 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. 70 എണ്ണം തീര്‍പ്പാക്കി. 43 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. ഒമ്പതു പരാതികളില്‍ റിപ്പോര്‍ട്ട് തേടി. ഒരു കേസ് ഫുള്‍ കമീഷനിലേക്ക് മാറ്റി. കമീഷന്‍ അംഗങ്ങളായ ഇ.എം. രാധ, -------ഷിജി ശിവജി---------- എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.