ശ്രീകണ്ഠപുരം: പയ്യാവൂർ പൊലീസ് സ്റ്റേഷൻ കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്നാവശ്യപ്പെട്ട് സബ് ഇൻസ്പെക്ടർക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടിസ്. മൂന്ന് മാസത്തിനകം കെട്ടിടത്തിൽനിന്ന് സ്റ്റേഷൻ ഒഴിയണമെന്നും അല്ലെങ്കിൽ നിയമനടപടിയിലൂടെ ഒഴിപ്പിക്കുമെന്നും മുന്നറിയിപ്പായി നോട്ടിസിൽ പറയുന്നു. സ്വന്തം കെട്ടിടമില്ലാത്തതിനാൽ നിശ്ചിതകാലത്തേക്ക് വാടകയൊന്നും ഈടാക്കാതെ പഴയ പഞ്ചായത്ത് ഒാഫിസായിരുന്ന കെട്ടിടമാണ് പയ്യാവൂർ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കാനായി ഗ്രാമപഞ്ചായത്ത് നൽകിയിരുന്നത്. ഇതിെൻറ കാലാവധി അവസാനിച്ചു. അതിനാൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചുനീക്കി പഞ്ചായത്ത് ഒാഫിസിന് പുതിയ കെട്ടിടസമുച്ചയം നിർമിക്കേണ്ടതിനാലാണ് ഒഴിപ്പിക്കുന്നതെന്നും നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പയ്യാവൂർ ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് ഒന്നാംനിലയിലാണ് പഞ്ചായത്ത് ഒാഫിസ് പ്രവർത്തിക്കുന്നത്. അടുത്തിടെവന്ന സർക്കാർ ഉത്തരവ് പ്രകാരം പഞ്ചായത്ത് ഒാഫിസുകൾ താഴത്തെ നിലയിൽതന്നെ പ്രവർത്തിക്കണമെന്നും അല്ലാത്ത സാഹചര്യമാണുള്ളതെങ്കിൽ മുകൾനിലയിലേക്ക് വികലാംഗർക്കടക്കം കയറാവുന്ന സംവിധാനം ഒരുക്കണമെന്നും നിർദേശമുണ്ട്. ഇതാണ് പഞ്ചായത്ത് ഒാഫിസ് താഴെ തന്നെ നല്ല രീതിയിൽ ഒരുക്കാൻ പുതിയ കെട്ടിടം പണിയുന്നതിന് പൊലീസ് സ്റ്റേഷൻ ഒഴിപ്പിക്കുന്നതെന്നാണ് പഞ്ചായത്ത് ഭരണസമിതി പറയുന്നത്. കഴിഞ്ഞ 22ന് ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലെ തീരുമാനമാണ് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത്. എന്നാൽ, കഴിഞ്ഞ വർഷം തലശ്ശേരി അതിരൂപതക്ക് കീഴിലെ പള്ളി നേതൃത്വത്തിൽ കണ്ടകശ്ശേരിയിൽ 25 സെൻറ് ഭൂമി പയ്യാവൂർ പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കാനായി വിട്ടുനൽകിയിട്ടും സർക്കാർ തീരുമാനം ഫയലിൽ ഉറങ്ങുകയാണ്. പഞ്ചായത്ത് സെക്രട്ടറിയുടെ ഒഴിപ്പിക്കൽ നോട്ടിസ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ കൂടിയായ എസ്.ഐ പി. ഉഷാദേവി കൈപ്പറ്റിയശേഷം തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിനും ജില്ല പൊലീസ് മേധാവിക്കും അയച്ചു കൊടുത്തിരിക്കയാണ്. സർക്കാർ അടിയന്തരമായി ഇടപെടൽ നടത്തുന്നില്ലെങ്കിൽ സ്റ്റേഷൻ എവിടെ പ്രവർത്തിക്കുമെന്ന ആശങ്കയിലാണ് പയ്യാവൂരിലെ പൊലീസുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.