പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിക്കു വേണ്ടി രാമന്തളിയിലോ പയ്യന്നൂരിലോ ഇനി ഭൂമി ഏറ്റെടുക്കാൻ ഉദ്ദേശ്യമില്ലെന്ന് ഏഴിമല നാവിക അക്കാദമി കമാൻഡൻറ് വൈസ് അഡ്മിറൽ എസ്.വി. ബൊക്കാറെ അറിയിച്ചു. ഏഴിമലയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ്ടും ഭൂമി ഏറ്റെടുക്കുമെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണ്. ജനങ്ങൾക്ക് ഇതു സംബന്ധിച്ച് ഒരു ഉത്കണ്ഠയും വേണ്ട. എന്നാൽ, ചീമേനിയിൽ ഭൂമി അനുവദിക്കണമെന്ന് സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ തരിശുഭൂമിയാണിത്. ഈ ഭൂമി മാത്രമാണ് ഇനി ഏറ്റെടുക്കുക. അക്കാദമിയിലെ സീവേജ് പ്ലാൻറ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും. നാട്ടുകാരുമായി നല്ല ബന്ധമാണ് അക്കാദമി ലക്ഷ്യമിടുന്നത്. ചില കമ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായിട്ടുണ്ട്. ഇത് മാറ്റും. മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പെടെ പുറത്തു നടത്തി ജനങ്ങളുമായി നല്ല ബന്ധം പുലർത്തും. ജനങ്ങൾക്ക് എന്താവശ്യത്തിനും അക്കാദമിയുമായി ബന്ധപ്പെടാം. അക്കാദമിയിൽ ഓഫിസർ ട്രെയിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ലോക്കൽ പൊലീസും നാവിക സേനയും അന്വേഷിക്കുന്നുണ്ട്. അന്വേഷണവുമായി പൂർണമായും സഹകരിക്കും. ട്രെയിനിയിൽനിന്ന് ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും വൈസ് അഡ്മിറൽ ബൊക്കാറെ പറഞ്ഞു. ഡെപ്യൂട്ടി കമാൻഡൻറ്, സ്റ്റേഷൻ കമാൻഡൻറ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.