ശ്രീകണ്ഠപുരം: പത്ത് മാസം മുമ്പ് നിർത്തിെവച്ച മണൽവാരൽ പുനരാരംഭിക്കാത്തതിനാൽ നിർമാണ മേഖലയിലും തൊഴിൽ മേഖലയിലും പ്രതിസന്ധി രൂക്ഷമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കടവുകളിൽ നിന്നായി പഞ്ചായത്തിെൻറ മേൽനോട്ടത്തിലാണ് മണൽ വാരിയിരുന്നത്. ഇ-മണൽ സംവിധാനം വഴിയാണ് മണൽ വിതരണം നടന്നിരുന്നത്. എന്നാൽ, കാലവർഷത്തിെൻറ പേരിൽ കണ്ണൂർ കലക്ടറേറ്റിൽ നിന്നുള്ള ഉത്തരവിനെ തുടർന്ന് 2016 ജൂൺ 18നാണ് ജില്ലയിലെ അംഗീകൃത കടവുകളിൽ നിന്നുള്ള മണൽവാരൽ നിർത്തിെവച്ചത്. മുൻ വർഷങ്ങളിലും ഇത്തരം സ്ഥിതിയുണ്ടാവാറുണ്ടെങ്കിലും ആഗസ്റ്റ് മാസത്തോടെ മണൽവാരൽ പുനരാരംഭിക്കാറുണ്ട്. കഴിഞ്ഞ വർഷം അതുണ്ടായില്ല. അംഗീകൃത കടവുകളിലെ മണൽവാരൽ നിരോധം നീണ്ടതോടെ അനധികൃത കടവുകളും മണൽക്കൊള്ളയും കരിഞ്ചന്ത വിൽപനയും തകൃതിയായി. തുറമുഖ ഭാഗമെന്ന പരിഗണനയിൽ വളപട്ടണം, പാപ്പിനിശ്ശേരി കടവുകളിൽ നിന്നും നിലവിൽ മണൽ വാരാൻ അനുമതിയുണ്ട്. ഇവിടെ നിന്നും അരിച്ചെടുത്ത മണൽ നാമ മാത്രമായെങ്കിലും വിതരണം നടത്തുന്നുണ്ടെങ്കിലും മണൽ എത്തിക്കുന്ന വണ്ടിക്കാർ തോന്നിയപോലെ പണം ഈടാക്കുന്ന സ്ഥിതിയാണ്. അനധികൃത മണൽകൊള്ളക്കാരും ഇതിെൻറ മറവിൽ രാപ്പകൽ ഭേദമന്യേ മണൽ വാരി വിൽക്കുന്നുണ്ട്. ജില്ലയിൽ പലയിടത്തും അനധികൃത കടവുകളും സജീവമായി. സാധാരണക്കാർക്ക് വൻ വില നൽകാനാവാത്തതിനാൽ അനധികൃത മണൽ കടത്തുകാരോട് മണൽ വാങ്ങുന്നില്ല. വീട് നിർമാണമടക്കം തുടങ്ങിയവർക്ക് മണൽ ക്ഷാമം കാരണം പ്രവൃത്തി നിർത്തിവെക്കേണ്ടി വന്നു. ചിലർ മണലിനു പകരം ജില്ലിപ്പൊടിയെ ആശ്രയിച്ചു. ഇത്തരം അവസ്ഥ മുതലെടുത്ത് ക്രഷർ നടത്തിപ്പുകാർ ജില്ലിപ്പൊടിയും മറ്റും വൻ വിലയീടാക്കി വിൽക്കുന്ന സാഹചര്യവും നിലവിലുണ്ട്. മണൽ നിരോധം നീക്കാത്തതിനാൽ നിർമാണ പ്രതിസന്ധിക്കു പിന്നാലെ മണൽവാരൽ തൊഴിലാളികളും ലോറിക്കാരും പണി നഷ്ടപ്പെട്ടവരായി. അവരുടെ കുടുംബങ്ങളും ദുരിതക്കയത്തിലേക്ക് നീങ്ങി. കഴിഞ്ഞ വർഷത്തെ മണൽ വാരൽ സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് കണ്ണൂർ കലക്ടറേറ്റിൽ തയാറാക്കുന്നതിനുണ്ടായ കാലതാമസമാണ് മണൽവാരൽ പുനരാരംഭിക്കുന്നതിന് തടസ്സമായത്. ഓഡിറ്റ് റിപ്പോർട്ട് വൈകിപ്പിച്ചതിെൻറ പേരിൽ, നേരത്തെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി പകരം ആളെ നിയമിച്ചിട്ടുണ്ടെന്നതിനാൽ നടപടി വേഗത്തിലായി. എങ്കിലും ഓഡിറ്റ് റിപ്പോർട്ട് പരിശോധനയടക്കം പൂർത്തിയാക്കി മണൽവാരൽ പുനരാരംഭിക്കണമെങ്കിൽ ഇനിയും സമയമെടുത്തേക്കുമെന്നതാണ് അവസ്ഥ. മണൽ വാരൽ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ സി.ഐ.ടി.യു നേതൃത്വത്തിൽ പഞ്ചായത്തുകൾക്ക് മുന്നിൽ കഴിഞ്ഞ വർഷം മാർച്ചും ധർണയും നടത്തിയിരുന്നു. എന്നാൽ, കലക്ടറേറ്റിൽ നിന്നാണ് മണൽവാരൽ അനുമതി നൽകേണ്ടത്. അതിനാൽ പഞ്ചായത്തുകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം. സർക്കാർ ഇടപെട്ട് പ്രത്യേക ഉത്തരവിറക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ മണൽവാരൽ പുനരാരംഭിക്കാൻ കഴിയും. എന്നാൽ, ജൂൺ മാസത്തിൽ കാലവർഷം ശക്തമാകുന്നതോടെ നിർത്തിവെക്കണമെന്നതിനാൽ മണൽ വാരൽ ഇനിയെന്ന് പുനരാരംഭിക്കുമെന്ന് അറിയാത്ത അവസ്ഥയാണ്. അതുവരെ മണൽ കൊള്ളക്കാരും ജില്ലിപ്പൊടി വിൽപന സംഘങ്ങളും സാധാരണക്കാരെ പിഴിയുന്ന സ്ഥിതിയാണ് ഉണ്ടാവുക. ജില്ലയിൽ ആകെ 85 അംഗീകൃത മണൽവാരൽ കടവുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.